മലപ്പുറം: സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് തിരൂരിൽ തുടക്കമാവുമ്പോൾ, നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഭാഗീയതയും പ്രതിഷേധങ്ങളും, പൊന്നാനിയിലെ വിമതരുടെ വഴങ്ങാതെയുള്ള നിലപാടും
നേതൃത്വത്തിന് വെല്ലുവിളിയായി. മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിറുത്തി ഇതിനെ പ്രതിരോധിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. സമ്മേളനം ഇന്ന് രാവിലെ 10ന് ടൗൺഹാളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസവും മുഖ്യമന്ത്രിയുടെ മുഴുവൻ സമയ സാന്നിദ്ധ്യമുണ്ടാവും.
സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സംസ്ഥാനത്ത് ആദ്യം പരസ്യ പ്രതിഷേധമുയർന്നത് പൊന്നാനിയിലായിരുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 11 നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്തതോടെ, വിഭാഗീയത മറ നീക്കി. അച്ചടക്ക നടപടിക്കെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിഷേധമുയർത്താൻ പൊന്നാനിയിലെ പ്രതിനിധികൾ ഐകകണ്ഠ്യേന തീരുമാനിച്ചിട്ടുണ്ട്. നൽകിയ മൊഴികളല്ല കമ്മീഷൻ റിപ്പോർട്ടിലുള്ളതെന്ന വാദമുയർത്തും.മുൻ സ്പീക്കറും പൊന്നാനി എം.എൽ.എയുമായിരുന്ന പി.ശ്രീരാമകൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ശ്രീരാമകൃഷ്ണനെതിരെ തെളിവുകൾ നൽകിയിട്ടും അന്വേഷണ കമ്മീഷൻ മുക്കിയെന്ന വിമർശനവുമുയർത്തും.
അതേസമയം, മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം വിമർശനത്തിന്റെ മൂർച്ചയും, കൂടുതൽ ഭിന്നതകളും കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. പെരിന്തൽമണ്ണയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തോൽവിയും ചർച്ചയാവും. ജില്ലാ സെക്രട്ടറിയേറ്റംഗം വി.ശശികുമാറിനെയും, സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന മുൻനഗരസഭാ ചെയർമാൻ മുഹമ്മദ് സലീമിനെയും തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും പെരിന്തൽമണ്ണയിലെ പ്രതിനിധികൾ പ്രതിഷേധിക്കില്ല.
വഴങ്ങാതെ പൊന്നാനി
പൊന്നാനിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം.സിദ്ദീഖിനെ തഴഞ്ഞ് പി.നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതോടെ, നേതൃത്വത്തെ ഞെട്ടിപ്പിച്ച് വൻ റാലിയുമായി അണികൾ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധം തടയുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ,സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഏരിയാ കമ്മിറ്റിയംഗമടക്കം പത്ത് പേർക്കെതിരെയും നടപടിയെടുത്തു. സിദ്ദീഖിനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ഏരിയയ്ക്ക് കീഴിലെ എരമങ്കലം, പെരുമ്പടപ്പ്, വെളിയങ്കോട് ലോക്കൽ കമ്മിറ്റികൾ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിനും മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പൊന്നാനി ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ കടുത്ത മത്സരമുണ്ടായി. ദിവസങ്ങൾക്കകം ഏരിയാ കമ്മിറ്റിയിലെ സിദ്ദീഖ് അനുകൂലികളായ രണ്ടു പേർ രാജി വച്ചു.
നിലവിലെ ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിന് രണ്ടാം അവസരമേകണമെന്ന ആലോചന നേതൃത്വത്തിനുണ്ട്. തലമുറ മാറ്റം വേണമെന്ന മുറവിളിയും പ്രായവും പരിഗണിച്ചാൽ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.പി.അനിലിനും, ഇ.ജയനുമാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |