കൊച്ചി: തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും ഈ നീക്കം യു.ഡി.എഫ് തടയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പട്ടികയിൽ പേരുള്ളവരെ പോലും വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സി.പി.എം പറയുന്നത്. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും കള്ളവോട്ട് ചെയ്യാനുള്ള ശ്രമം അനുവദിക്കില്ല. ഇത്തരം വോട്ടുകൾ രേഖപ്പെടുത്തിയ പട്ടിക പ്രിസൈഡിംഗ് ഓഫീസർക്ക് കൈമാറും. പി.ടി. തോമസ് നേടിയതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും.
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് പി.സി ജോർജ് പറഞ്ഞത് തനിക്ക് കിട്ടിയ ബഹുമതിയാണ്. ജോർജിനെ ജയിലിലാക്കിയത് സർക്കാരല്ല, കോടതിയാണ്. ബി.ജെ.പി - സി.പി.എം - പി.സി ജോർജ് അച്ചുതണ്ട് തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നുണ്ട്. പി.സി ജോർജിന്റെ മകനും സി.പി.എം നേതാവിന്റെ മകനും ചേർന്ന് കൊച്ചിയിൽ തുറന്ന വക്കീൽ ഓഫീസിലാണ് രണ്ടുപാർട്ടികളുടെയും നേതാക്കൾ ഗൂഢാലോചന നടത്തുന്നത്.
വികസനം ചർച്ച ചെയ്യണമെന്ന് പറഞ്ഞവർ വ്യാജവീഡിയോ നിർമ്മിച്ച് അതിന്റെ ചുറ്റും കറങ്ങുകയാണ്. വീഡിയോ അപ് ലോഡ് ചെയ്‌തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. യഥാർത്ഥ കുറ്റവാളികളെ പിടിച്ചാൽ അതിന്റെ പിന്നിൽ സി.പി.എം ഉണ്ടാകും. അറസ്റ്റിലായ മൂന്നിൽ രണ്ടുപേരും സി.പി.എമ്മുകാരാണ്. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തിൽ ഇറക്കിയത് സി.പി.എം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെൻട്രിയും ശിവദാസനും ആ പാർട്ടിക്കാരല്ലെന്ന് ആരും പറഞ്ഞിട്ടില്ല. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളികാമറ വച്ചതും ടി.പി ചന്ദ്രശേഖരന്റെ കൊലയാളികൾ സഞ്ചരിച്ച കാറിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് മുസ്ലീങ്ങളാണ് കൊല്ലാൻ വന്നതെന്ന് വരുത്താൻ ശ്രമിച്ചതും സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |