തിരുവനന്തപുരം: പാർട്ടി സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് കഴിഞ്ഞ രാത്രിയിലുണ്ടായ സ്ഫോടക വസ്തുവേറിനെ രാഷ്ട്രീയായുധമാക്കി സി.പി.എം പ്രത്യാക്രമണത്തിലേക്ക്. സ്ഫോടക വസ്തു എറിഞ്ഞത് കോൺഗ്രസാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആദ്യമേ ആരോപിച്ചതോടെ, ഇടതു ക്യാമ്പുകൾ പ്രചാരണമേറ്റെടുത്ത് രംഗത്തെത്തി. അതേസമയം ഇന്നലെ ഇറക്കിയ വാർത്താക്കുറിപ്പിൽ ജയരാജൻ കോൺഗ്രസിന്റെ പേരെടുത്ത് പറഞ്ഞില്ല.
എന്നാൽ, കോൺഗ്രസിന് ഇതിൽ പങ്കില്ലെന്നും സി.പി.എമ്മിന്റെ തന്നെ തിരക്കഥയാണെന്നുമാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമടക്കമുള്ള നേതാക്കൾ ആരോപിച്ചത്. സംഭവത്തിന് പിന്നാലെ പരസ്പരം പഴി ചാരി നേതൃത്വങ്ങൾ രംഗത്തിറങ്ങിയതോടെ വിവാദവും ചൂടുപിടിച്ചു. സ്വർണക്കടത്ത് കേസിൽ നിന്ന് വഴി തിരിച്ചുവിടാനുള്ള സി.പി.എമ്മിന്റെ പുതിയ നീക്കമെന്നാരോപിച്ച് ബി.ജെ.പിയും കളത്തിലിറങ്ങി. സി.സി ടി.വി ദൃശ്യങ്ങളിലും മറ്റും ആക്രമിച്ച പ്രതിയുടെ കൃത്യമായ ചിത്രം തെളിയാത്തത് സൃഷ്ടിക്കുന്ന പുകമറയാണ് പ്രതിപക്ഷത്തിന് ആയുധം.
സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതും അവർ ആയുധമാക്കുന്നു.
വയനാട്ടിലെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവം കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധി ഇന്നലെ വയനാട്ടിലെത്തിയിരുന്നു. രക്തസാക്ഷി പരിവേഷത്തോടെ ഗംഭീര സ്വീകരണമൊരുക്കുക വഴി രാഹുലിന്റെ വരവ് മലബാറിൽ വൻ സംഭവമാക്കാനായിരുന്നു കോൺഗ്രസ് നീക്കം. എ.കെ.ജി സെന്റർ ആക്രമണത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സംഭവത്തെച്ചൊല്ലിയുള്ള ആരോപണ-പ്രത്യാരോപണങ്ങൾ കളം നിറഞ്ഞതോടെ രാഹുലിന്റെ വരവിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ സി.പി.എമ്മിനായി. എ.കെ.ജി സെന്റർ ആക്രമണത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് പലേടത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണമുയർത്തി പുകമറ സൃഷ്ടിക്കുമ്പോഴാണ്, ബഫർസോൺ വിഷയത്തിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിച്ചത്. ഇതോടെ തീർത്തും പ്രതിരോധത്തിലായ എൽ.ഡി.എഫും സി.പി.എമ്മും എസ്.എഫ്.ഐ ആക്രമണത്തെ തള്ളിപ്പറഞ്ഞു. അപ്രതീക്ഷിതമായി എ.കെ.ജി സെന്ററിന് നേർക്ക് ആക്രമണമുണ്ടായതോടെ സി.പി.എം വർദ്ധിത വീര്യത്തോടെ ഉയിർത്തെഴുന്നേറ്റു. അതേസമയം, അക്രമസംഭവങ്ങൾ പരിധി വിടുന്നതും സർക്കാരിനും ഇടതുമുന്നണിക്കും തലവേദനയാണ്.
24 മണിക്കൂറും പൊലീസ് നിരീക്ഷണവലയത്തിലുള്ള എ.കെ.ജി സെന്ററിന് നേർക്ക് ഇത്തരമൊരാക്രമണമുണ്ടായത് പൊലീസിന്റെ വീഴ്ചയായി എതിരാളികൾ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായാണ് അവർ
ഇതിനെ വ്യാഖ്യാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |