തിരുവനന്തപുരം:ഡൽഹി സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കോൺഗ്രസ് നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരളത്തെ സ്നേഹിക്കുന്നവർ സംസ്ഥാന താൽപര്യത്തിനൊപ്പം നിൽക്കണം. കേന്ദ്രത്തിന്റെ തെറ്റായ നടപടികളാണ് കേരളത്തെ ശ്വാസം മുട്ടിക്കുന്നത്. അത് എല്ലാവരേയും ബാധിക്കും.അത് പരിഹരിക്കാൻ കൂട്ടായി പോരാടേണ്ടതിന് പകരം വേട്ടക്കാർക്കൊപ്പം നിൽക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരവും കേന്ദ്രം കേരളത്തോട് കാണിക്കുന്ന നടപടികൾക്കെതിരെ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. അതൊന്നും പക്ഷേ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കില്ല.അവർക്ക് താൽപര്യം സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെ എതിർക്കാനാണ്. മുഖ്യമന്ത്രിയും, ധനമന്ത്രിയും പ്രതിപക്ഷ നേതാവുമായും ഉപനേതാവുമായും ചർച്ച നടത്തിയാണ് ഡൽഹി സമരം തീരുമാനിച്ചത്. ഫെബ്രുവരി 9ന് പാർല്മെന്റ് പിരിയും.അതിന് മുമ്പ് സമരം നടത്തണമെന്നാണ് സർക്കാർ അഭ്യർത്ഥിച്ചത്. പക്ഷെ പ്രതിപക്ഷ നേതാക്കൾ തീയതി അറിയിച്ചില്ല.തുടർന്നാണ് 8ന് സമരം നടത്താമെന്ന് തീരുമാനിച്ചത്.സമരത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നത് ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയേയാണ് സഹായിക്കുക.
സംസ്ഥാനത്ത് സംസ്ഥാനസർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പ്രതിപക്ഷാനുകൂല സംഘടനകൾ ഇന്ന് സമരം നടത്തുന്നത് ബി.ജെ.പി. അനുകൂല സർവ്വീസ് സംഘടനകളുമായി ചേർന്നാണ്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നത് കൊണ്ടാണ് സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ യഥാസമയം നൽകാനാകാത്തത്. ഡി.എ.കുടിശിക നൽകില്ലെന്നത് സർക്കാർ നിലപാടല്ല.കൊവിഡ് സമയത്ത് സാമ്പത്തിക ഞെരുക്കമുണ്ടായപ്പോഴും ശമ്പളപരിഷ്ക്കരണം നടപ്പാക്കിയ സർക്കാരാണിതെന്ന്
മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |