തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾക്ക് അനുസൃതമായി തീരദേശപരിപാലന നിയമവ്യവസ്ഥകളിൽ ഇളവുകൾ നേടിയെടുത്ത് വികസനം സാദ്ധ്യമാക്കാനുള്ള അവസരമാണ് കേന്ദ്ര തീരദേശപരിപാലന നിയമഭേദഗതി. ഇതനുസരിച്ചുള്ള സംസ്ഥാനത്തിന്റെ പ്ളാൻ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് നിയമസഭയിൽ കെ. ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നിർമ്മാണങ്ങൾക്കുള്ള അൻപത് മീറ്റർ പരിധി 20 ആയി ചുരുക്കാനും ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ നഗരപ്രദേശങ്ങൾക്കുള്ള ഇളവുകൾ സംസ്ഥാനത്തിനാകെ ബാധകമാക്കാനും ഇതിലൂടെ സാദ്ധ്യമാകും.
നഗരസ്വഭാവമുള്ള 1998 ചതുരശ്രകിലോമീറ്റർ തീരമാണ് സംസ്ഥാനത്തുള്ളത്. അവിടെ 2642 ആണ് ജനസാന്ദ്രത. ഇത് അനുകൂലമായ ഘടകമാണ്.
സി.ആർ.ഇസഡ് 3 ന് പകരം 2ലാണ് ഉൾപ്പെടുത്തേണ്ടത്. അപ്പോൾ ദൂരപരിധി കൂടും. 2018ൽ 136 പഞ്ചായത്തുകളെ സി.ആർ.ഇസഡ് 2ലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
റവന്യൂ ഭൂമിയായ പൊക്കാളിപ്പാടങ്ങൾ ജലാശയങ്ങളുടെ പട്ടികയിലാണിപ്പോഴുള്ളത്. അതിനടുത്ത് നിർമ്മാണങ്ങൾ അനുവദിക്കുകയുമില്ല.
തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുന്നതിന് തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തയ്യാറായിട്ടുള്ള കരട് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് പൊതുജനങ്ങളുടെ അഭിപ്രായവും തേടും.
ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്രോജക്ടിലേക്ക് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തീരദേശ സമൂഹങ്ങളുടെ ഉപജീവന സംരക്ഷണത്തിനും സുസ്ഥിരമായ വികസനത്തിനും ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |