തിരുവനന്തപുരം: പൊലീസിനെ നന്നാക്കാനെന്ന പേരിൽ, കോടികൾ ചെലവിട്ട് കൂടുതൽ ബോഡി കാമറകൾ വാങ്ങിക്കൂട്ടാൻ നീക്കം. ക്രമസമാധാന ചുമതലയുള്ള പൊലീസുദ്യോഗസ്ഥർക്കാകെ ബോഡി കാമറ നൽകാനാണ് ശുപാർശ. ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ തത്സമയം ലഭിക്കുന്ന ഈ സംവിധാനം മികച്ചതാണെങ്കിലും, കാമറകൾ വാങ്ങിക്കൂട്ടുന്നതോടെ പൊലീസ് നേതൃത്വത്തിന്റെ ഉത്സാഹം തീരുകയാണ് പതിവ്. കാമറകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുകയാണ് രീതി.
2018ൽ ഒന്നരക്കോടി ചെലവിട്ട് വാങ്ങിയ, പൊലീസിന്റെ ശരീരത്തിൽ ഘടിപ്പിക്കുന്ന 310 കാമറകൾ കൂട്ടത്തോടെ നശിച്ചിരുന്നു. ഓരോ കാമറയ്ക്കും അരലക്ഷം രൂപ വിലയുണ്ടായിരുന്നു.
2018ൽ വാങ്ങിയ കാമറകൾ പലതും മാസങ്ങൾക്കകം കേടായി. മൂന്നു വർഷം വാറന്റിയും 3 വർഷത്തേക്കു വാർഷിക അറ്റകുറ്റപ്പണിയും നടത്താമെന്നായിരുന്നു കരാർ.
ക്രമസമാധാന പ്രശ്നങ്ങളും ഗതാഗത നിയമലംഘനങ്ങളും തൽസമയം റെക്കാഡ് ചെയ്യാനും ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറാനും നിർദേശങ്ങൾ സ്വീകരിക്കാനും സൗകര്യമുണ്ടായിരുന്നു. കൺട്രോൾ റൂമിലെ സെർവറിലാണ് ദൃശ്യങ്ങൾ സൂക്ഷിച്ചത്. മാസങ്ങൾക്കകം കാമറ ചൂടുപിടിച്ച് തകരാറിലാവുകയായിരുന്നു. ശരിയാക്കാൻ ആരും മിനക്കെട്ടതുമില്ല.
ട്രാഫിക് ചുമതലയുള്ള 125 ഉദ്യോഗസ്ഥർക്ക് ബോഡികാമറ നൽകിയിട്ടുണ്ട്. ക്രമസമാധാന, പട്രോളിംഗ് ചുമതലയുള്ളവർക്കും വനിതാ പൊലീസിനും 5000കാമറ നൽകാനാണ് ശുപാർശ. പൊലീസ് നവീകരണ ഫണ്ടിൽ നിന്ന് പണം ചെലവിടും. പൊലീസുകാരുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന കാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദവും കൺട്രോൾ റൂമിലേക്കയയ്ക്കും. ഉദ്യോസ്ഥർക്ക് ടി.വിയിലും മൊബൈലിലും കാണാം. പുഷ് ടു ടോക്ക് സംവിധാനത്തിലൂടെ പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥർക്ക് സംസാരിക്കാം. വാഹനപരിശോധന പൂർണമായി കാമറയിൽ പകർത്തണമെന്ന് ഡിജിപി ഉത്തരവിടുകയും എല്ലാ സ്റ്റേഷനുകളിലും ഡിജിറ്റൽ കാമറ നൽകുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോഴും കാമറാ റെക്കാർഡിംഗില്ലാതെയാണ് മിക്കയിടത്തും വാഹനപരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |