തിരുവനന്തപുരം: അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത കഴിഞ്ഞ നാലു വർഷത്തെ രണ്ടാം പിണറായി സർക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സർവ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ല.
സംസ്ഥാനത്ത് ഭരണ യന്ത്രം ചലിക്കുന്നില്ല. മുഖ്യമന്ത്രി വെറും പാവയാണ്. ഉദ്യോഗസ്ഥരുടെ ആജ്ഞാനുവർത്തിയാണ്. വൻ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി മുന്നോട്ടു വെയ്ക്കുന്നത്. ശിവശങ്കരൻ, കെ.എ എബ്രഹാം, ഡി ജി പി അജിത് കുമാർ, തുടങ്ങി എത്രയെത്ര ഉദാഹരണങ്ങളാണ്. എല്ലാവർക്കുമൊപ്പം ഇടപാടുകളിൽ പങ്കാളിയായി ലാഭം കൈപ്പറ്റിയ ആളായി മുഖ്യമന്ത്രി മാറിയതു കൊണ്ടാണ് നടപടി പോലും എടുക്കാനാവാതെ നിരന്തര ബ്ളാക്ക് മെയിലിങ്ങിന് പിണറായി വിജയൻ വിധേയനാകുന്നത്.
ഈ അഴിമതിയുടെ മഹാസാഗരത്തിൽ കിടക്കുമ്പോഴും, വനിതകളെയും യുവാക്കളെയും മാനിക്കാൻ പോലും ഈ ഭരണകൂടം തയ്യാറാവുന്നില്ല. സമരങ്ങളെ പുച്ഛിച്ചു തള്ളുന്ന ഫാസിസ്റ്റ് നയമാണിവിടെ നടപ്പാകുന്നത്. ആശാവർക്കർമാരുടെയും വനിതാ പോലീസ് റാങ്ക് ലിസ്റ്റിലെ നിസഹായരായ വനിതകളുടെ കണ്ണീർ ഈ സർക്കാരിന്റെ ക്രൂരതയ്ക്കു സാക്ഷ്യമായി കിടപ്പുണ്ട്. അനധികൃത നിയമന നിരോധനം മൂലം തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ശാപം ഈ സർക്കാരിനെ പിന്തുടരുന്നുണ്ട്. ഇതേ സമയം തന്നെ പിൻവാതിൽ നിയമനങ്ങളിൽ സർവകാല റിക്കോർഡിട്ടു. പാർട്ടി ബന്ധുക്കളെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിൽ തിരുകി കയറ്റി. കേരളത്തിലെ പാവപ്പെട്ട ചെറുപ്പക്കാരുടെ കണ്ണീരിനു പുറത്താണ് ഈ നിയമനങ്ങൾ നടന്നത്. ഒരു ലക്ഷത്തിൽ പരം പിൻവാതിൽ നിയമനങ്ങൾ നടന്നുവെന്നും എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിക്കേണ്ട അർഹരായ ഉദ്യോഗാർഥികളിൽ വെറും മുന്നിലൊന്നിനു മാത്രമാണ് നിയമനം ലഭിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഒട്ടാകെ നാണയപെരുപ്പം പിന്നോട്ട് പോയപ്പോൾ കേരളത്തിൽ അത് ഇരട്ടിയായി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. സാധാരണക്കാരന് ജീവിതം അസഹനീയമായി. തലതിരിഞ്ഞ സാമ്പത്തിക നയം കേരളത്തെ കടക്കെണിയിലാക്കി. ഇതുപോലെ പരാജയപ്പെട്ട മറ്റൊരു സർക്കാരുണ്ടോ?
ധൂർത്ത് സർവകാല റെക്കോർഡ് മറികടന്നു. സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനും മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാനും കോടികൾ ചിലവഴിച്ചു. അതേ സമയം കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്നുണ്ടായിരുന്നില്ല. കേരളത്തിലെ സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ പി ആർ ഏജൻസുകൾക്കും സോഷ്യൽ മീഡിയയ്ക്കും ചെലവഴിക്കാൻ സർക്കാരിന്റെ കയ്യിൽ പണത്തിന് ഒരു പഞ്ഞവും ഉണ്ടായില്ല.
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ക്ഷാമബത്ത കുടിശ്ശികയായിട്ട് വർഷങ്ങളായി. അതു കൊടുക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വിതരണം ചെയ്യുന്ന ഒരു പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ് ക്ഷേമ പെൻഷനുകൾ.
വൈദ്യുതി ചാർജ് വെള്ളക്കരം എന്നിവ കുത്തനെ വർധിപ്പിച്ചു. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കി കോർപ്പറേറ്റുകൾക്ക് കോടികളുടെ ലാഭമുണ്ടാക്കപ്പെട്ട നിലയിലുള്ള ഷോർട്ട് ടേം കരാറുകൾ ഉണ്ടാക്കി വൈദ്യുതി വാങ്ങി അതിന്റെ അധികഭാരം മുഴുവൻ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചു. ഇതിനു കോടിക്കണക്കിന് കമ്മിഷൻ പലരും കൈപ്പറ്റി.
കിഫ്ബി വഴി പദ്ധതികൾ നടപ്പാക്കിതുടങ്ങിയതോടെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്കു അർഹതപ്പെട്ട കോടിക്കണക്കിനു രൂപ സർക്കാർ വകമാറ്റി ചെലവഴിച്ചു. അവരുടെ ക്ഷേമപദ്ധതികളും ഭവനപദ്ധതികളും അവതാളത്തിലായി.
ഇതുപോലെ ഒരു ജനദ്രോഹസർക്കാർ കേരളത്തിന് ചരിത്രത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി എന്ന് ചരിത്രംരേഖപ്പെടുത്തും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |