തിരുവനന്തപുരം:യു.ജി.സി, എ.ഐ.സി.ടി.ഇ വ്യവസ്ഥകൾ പ്രകാരം ശമ്പളം ലഭിക്കുന്ന കോളേജ് അദ്ധ്യാപകർ സർക്കാരിലോ സർവകലാശാലയിലോ മറ്റൊരു നിയമനം നേടിയാൽ മുൻപ് ലഭിച്ച ശമ്പളം സംരക്ഷിക്കില്ലെന്നും, അത്തരത്തിൽ കൈപ്പറ്റിയ അധികതുക തിരികെ പിടിക്കുമെന്നും ധനവകുപ്പിന്റെ ഉത്തരവ്. ശമ്പള സംരക്ഷണ ആനുകൂല്യം ലഭിക്കുന്ന അദ്ധ്യാപകർ ഇതിനെതിരെ കോടതിയെ സമീപിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ അസോസിയറ്ര് പ്രൊഫസർമാർക്ക് സർവകലാശാലകളിൽ അസി. പ്രൊഫസറായി നിയമനം ലഭിച്ചാൽ അസോ. പ്രൊഫസറുടെ ശമ്പളം സർവകലാശാല നൽകുന്നുണ്ട്. ഇത് സർവകലാശാലകൾക്ക് വൻ ബാദ്ധ്യതയാണ്. സർവകലാശാലകളിൽ 60 വയസുവരെ തുടരാമെന്നതിനാൽ 55വയസ്സ് പൂർത്തിയായവർ പോലും പ്രൊഫസറായും അസോ.പ്രൊഫസറായും നിയമനം നേടുന്നുണ്ട്. നേരത്തേ വാങ്ങിയ ശമ്പളം കൈപ്പറ്റാം.
എയ്ഡഡ് കോളേജ് അദ്ധ്യാപകർ പി.എസ്.സി നിയമനം നേടി സർക്കാർ സർവീസിലെത്തിയപ്പോൾ ഈ ആവശ്യമുന്നയിച്ചു. ഇത് പരിശോധിച്ചാണ് ശമ്പള സംരക്ഷണം റദ്ദാക്കിയത്. മുൻകാലങ്ങളിൽ സർവകലാശാലകളിൽ നിയമനം നൽകുമ്പോൾ യോഗ്യതയ്ക്ക് അനുസരിച്ച് കൂടുതൽ ഇൻക്രിമെന്റുകൾ സെലക്‌ഷൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. 20 വർഷമായി സർവകലാശാലകൾ എല്ലാ അദ്ധ്യാപകർക്കും ഇത്തരത്തിൽ ശമ്പളം സംരക്ഷിച്ച് നൽകുകയാണ് പതിവ്. സർക്കാരിന്റെ അനുമതി കൂടാതെയാണ് സർവകലാശാലകൾ ഉയർന്ന ശമ്പളം സംരക്ഷിച്ചു നൽകുന്നത്. ഇവരുടെ പെൻഷന്റെ പൂർണ ബാദ്ധ്യതയും സർവകലാശാല ഏറ്റെടുത്തിരുന്നു.
ശമ്പളം സംരക്ഷിച്ചുകിട്ടുന്നതും 60 വയസ് വരെ സർവീസ് ലഭിക്കുമെന്നും കണ്ട് കോളേജുകളിലെ സീനിയർ അദ്ധ്യാപകർ സർവകലാശാലകളിൽ നിയമനം നേടുന്നത് ഉന്നത ബിരുദങ്ങൾ നേടിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാക്കുന്നതാണെന്നും ആക്ഷേപമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |