കണ്ണൂർ: പ്രത്യയശാസ്ത്രപരമായ കരുത്തും ചിട്ടയായ പ്രവർത്തനവും കാരണം ബി.ജെ.പി അടക്കം ഫാസിസ്റ്റ് കക്ഷികളുടെ മുഖ്യ എതിരാളി സി.പി.എമ്മാണെന്നും, മുന്നിലുള്ള കടുത്ത വെല്ലുവിളികൾ നേരിടാൻ തയ്യാറാവണമെന്നും മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് സമാപന ചടങ്ങിൽ പറഞ്ഞു.
ബ്രിട്ടീഷുകാരുടെ കാലം മു തൽ അടിച്ചമർത്തൽ ഭീഷണികളെ ചെറുത്ത ചരിത്രമുള്ള മണ്ണിലാണ് പാർട്ടി കോൺഗ്രസ് നടന്നത്. കേരളത്തിലെ രാഷ്ട്രീയ ശക്തിയായി നിലനിൽക്കുന്നതിനൊപ്പം രാജ്യത്ത് ഫാസിസ്റ്റ് ചേരിക്കെതിരെ പ്രതിരോധം സംഘടിപ്പിക്കാനും സി.പി.എമ്മിനാകണം. ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും സംരക്ഷണവും പാർട്ടി ഏറ്റെടുക്കണം. ഫെഡറൽ സംവിധാനത്തിന്റെ പ്രസക്തി നിലനിറുത്താനുള്ള ഉത്തരവാദിത്വവും പാർട്ടിക്കുണ്ട്. ഹിന്ദുത്വ അജൻഡയുടെ പേരിൽ ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മതവിശ്വാസം വ്യക്തിപരമായ കാര്യമായി പരിഗണിക്കപ്പെടണം. ഹിജാബിന്റെയും ഹലാലിന്റെയും പേരിലുള്ള വിവാദങ്ങൾ ജനങ്ങൾക്കിടയിൽ വിഭാഗീയത ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ ഹിന്ദുത്വ അജൻഡയെ ചെറുക്കാനുള്ള ശ്രമങ്ങളായിരിക്കണം സി.പി.എം നേതാക്കളും പ്രവർത്തകരും ഏറ്റെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |