ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പാർട്ടി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയായി. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. വിലാപയാത്രയായി മൃതദേഹം ഡൽഹി എയിംസിലേയ്ക്ക് എത്തിക്കുകയാണ്. ശേഷം വൈദ്യ പഠനത്തിനായി ആശുപത്രിക്ക് കൈമാറും.
സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ നടന്ന പൊതുദർശനത്തിൽ സോണിയ ഗാന്ധി, ശരദ് പവാർ, മനീഷ് സിസോദിയ, ജയറാം രമേശ്, രമേശ് ചെന്നിത്തല, കനിമൊഴി, പി കെ ശ്രീമതി, പി സതീദേവി, കെ കെ ശൈലജ, മണിക് സർക്കാർ തുടങ്ങിയ നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാവിലെ എകെജി ഭവനിലെ പാർട്ടി ആസ്ഥാനത്ത് നേതാക്കളും പ്രവർത്തകരും യെച്ചൂരിയുടെ ഫോട്ടോയ്‌ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് എയിംസ് അനാട്ടമി ലാബിൽ നിന്ന് എംബാംചെയ്‌ത ഭൗതിക ശരീരം വൈകിട്ട് അഞ്ചരയോടെ ആദ്യം കൊണ്ടുപോയത് യെച്ചൂരിയെന്ന നേതാവിനെ പാകപ്പെടുത്തിയ ജെഎൻയു കാമ്പസിലേയ്ക്കായിരുന്നു. 15 മിനിട്ട് പൊതുദർശത്തിന് ശേഷം കാമ്പസിൽ നിന്ന് നാലുകിലോമീറ്റർ അകലെ വസന്ത്കുഞ്ജ് പോക്കറ്റ് ബി 544സെക്ടർ എയിലെ വസതിയിലേക്ക് കൊണ്ടുപോയി. ശേഷം ഇന്ന് രാവിലെ 11ഓടെയാണ് 18 കിലോമീറ്റർ അകലെ ഗോൾമാർക്കറ്റിലെ എകെജി ഭവനിൽ ഭൗതിക ശരീരം എത്തിച്ചത്.
ശ്വാസകോശ അണുബാധയെത്തുടർന്ന് എയിംസിൽ ചികിത്സയിലിരിക്കെ സെപ്തംബർ 12ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടർന്ന് ഓഗസ്റ്റ് 19നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കടുത്ത് തീവ്രപരിചരണ വിഭാഗത്തിലാക്കി. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഭാര്യയും മാദ്ധ്യമ പ്രവർത്തകയുമായ സീമാ ചിത്‌സിയും മകളും പ്രഭാഷകയുമായ ഡോ. അഖിലയും അന്തരിച്ച മകൻ ആശിഷിന്റെ ഭാര്യ സ്വാതിയും അവസാന സമയത്ത് അടുത്തുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |