തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സാക്ഷികൾ വ്യാപകമായി കൂറുമാറുന്നു. സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷിക്കാൻ സാക്ഷികൾക്കു മേൽ വലിയ സമ്മർദ്ദമാണ്. നീതി നടപ്പാക്കുന്നതിന് പകരം സ്വന്തക്കാരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമം.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരന്റി നൽകുന്ന നിയമ നിർമ്മാണത്തിന് സർക്കാർ അടിയന്തരമായി തയ്യാറാകണം. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണം. തട്ടിപ്പ് സംബന്ധിച്ച ആക്ഷേപങ്ങളിൽ അടിയന്തരമായി സർക്കാർ ഇടപെടണം. ജില്ലാ ബാങ്കുകളെ ഒഴിവാക്കി കേരള ബാങ്ക് രൂപീകരിച്ചതോടെ ആ ബാങ്കുകൾക്ക് പ്രശ്നപരിഹാരം സാദ്ധ്യമാകാതായി. റിസർവ്വ് ബാങ്കിന്റെ കക്ഷത്ത് സർക്കാർ തലവച്ചുകൊടുത്തിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിൽ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ്ഹൗസിൽ എത്തിച്ചതെന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടർസ്ഥാനത്ത് നിന്ന് വൈകിയാണെങ്കിലും മാറ്റാനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കാലവർഷം നേരിടാൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.
മുനീർ പ്രോഗ്രസ്സീവായി ചിന്തിക്കുന്നയാൾ: സതീശൻ
യൂണിഫോമിന്റെ പേരിൽ ഒരു വസ്ത്രം അടിച്ചേല്പിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൻഡർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ഡോ.എം.കെ. മുനീർ നടത്തിയ വിവാദപരാമർശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സതീശൻ.
യൂണിഫോം എന്നതൊരു പാറ്റേൺ ആണ്. അത് പാന്റും ഷർട്ടും തന്നെയിടണമെന്ന് അടിച്ചേല്പിക്കുന്നതെന്തിനാണ്? അടിച്ചേല്പിച്ചാൽ അതെങ്ങനെ ജൻഡർ ജസ്റ്റിസാകും? അവരവർക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാം. അതല്ലേ സ്വാതന്ത്ര്യം. ഇത്തരം കാര്യങ്ങളിൽ ഡോ.എം.കെ. മുനീർ വളരെ പ്രോഗ്രസ്സീവായി ചിന്തിക്കുന്നയാളാണ്. അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ് ട്രാൻസ് ജൻഡർ പോളിസി ഇന്ത്യയിലാദ്യമായി കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |