ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണരായി വിജയനും നടൻ ജഗതി ശ്രീകുമാറും വിമാന യാത്രക്കിടെ കണ്ടുമുട്ടിയത്. ഇക്കാര്യം പറഞ്ഞ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു'- എന്നാണ് ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി കുറിച്ചത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗതിയുടെ മകൾ പാർവതി. ജഗതി വയ്യാതെ കിടന്നപ്പോഴും പിണറായി വിജയൻ സന്ദർശിച്ചിട്ടുണ്ടെന്നും ഇരുവരും തമ്മിൽ നല്ല ബന്ധമാണെന്നുമാണ് പാർവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
'പപ്പ വയ്യാതെ കിടന്നപ്പോഴും രണ്ടോ മൂന്നോ തവണ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അവർ തമ്മിൽ നല്ല ബന്ധത്തിലാണ്. എവിടെ വച്ച് കണ്ടാലും ഒരു കുശലം പറച്ചിലുള്ളതാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. എവിടെ വച്ച് കണ്ടാലും അദ്ദേഹം പപ്പയോട് വന്ന് സംസാരിക്കും. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനെ പോയപ്പോൾ ഫ്ലെെറ്റിൽ വച്ച് കണ്ട രംഗമാണ് ഇത്. ആ ചിത്രം അദ്ദേഹം പങ്കുവച്ചതിൽ ഒരുപാട് സന്തോഷം'- പാർവതി പറഞ്ഞു.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം 12 വർഷത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. ഇതിനിടെ സിബിഐ 5 എന്ന ചിത്രത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടൻ.
ജഗതിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയുടെ വിവരം ആരാധകരെ അറിയിച്ചത്. 'വല' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും എത്തുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൽ ലൂണ എന്നതാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. 'ഗഗനചാരി' എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് 'വല'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |