കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിനു കേളികൊട്ടുയരവേ പ്രചാരണത്തിനുള്ള പാരഡി ഗാനങ്ങളുടെ ഈരടികളും അണിയറയിൽ ഒരുങ്ങുന്നു.
തിരഞ്ഞെടുപ്പ് ഗോദയിൽ പാരഡിപ്പാട്ട് അനിവാര്യമായതോടെ ഈ രംഗത്തെ കലാകാരന്മാർക്ക് ഇനിയുള്ള ദിവസങ്ങൾ ചാകരയാണ്. കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിക്കുവേണ്ടി എറണാകുളത്തെ പാരഡി നിർമ്മാതാവ് അബ്ദുൾ ഖാദർ കാക്കനാടിനാണ് ഇത്തവണ ആദ്യ ഓർഡർ ലഭിച്ചത്. കാൽനൂറ്റാണ്ടോളമായി അബ്ദുൾ ഖാദർ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സ്ഥാനാർത്ഥികൾക്കായി പാട്ടെഴുതി റെക്കാഡ് ചെയ്തുനൽകുന്നുണ്ട്. നിസാജ് ഇടപ്പള്ളി, ലിജി ഫ്രാൻസിസ് എന്നിവരാണ് ഗായകർ.
തമിഴ് സൂപ്പർതാരം വിജയുടെ ലിയോയിലെ 'നാ...റെഡി താ വരവാ", രജനീകാന്തിന്റെ ജയിലറിലെ 'കാവാലയ്യ...", പ്രേമലുവിലെ 'തെലങ്കാന ബൊമ്മലൂ..." തുടങ്ങിയവയാണ് ഇത്തവണ പാരഡിക്ക് പശ്ചാത്തലമൊരുക്കുന്ന പ്രധാന ഹിറ്റുകൾ.
1999- 2000മുതലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ പാരഡി പാട്ട് അവിഭാജ്യഘടകമായത്. സ്ഥാനാർത്ഥികൾക്കുവേണ്ടി അണികളും ആരാധകരും സ്പോൺസർ ചെയ്ത് പാട്ടിറക്കുന്ന രീതിയുമുണ്ട്.
8000 - 25000 രൂപ
ഒരു പാട്ടിന് എഴുത്തുകൂലി ഉൾപ്പെടെ 8,000 മുതൽ 10,000 വരെ രൂപ ചെലവാകും. പാരഡി അല്ലാത്ത പുതിയപാട്ടിനും ആവശ്യക്കാരുണ്ട്. അതിന് കുറഞ്ഞത് 25,000 രൂപയെങ്കിലും ചെലവാകും.
'പ്രതിപക്ഷത്തിനുവേണ്ടി ഭരണപക്ഷത്തെ വിമർശിക്കാനും പരിഹസിക്കാനും വിഷയദാരിദ്ര്യമില്ല. ഭരണകക്ഷിക്കു വേണ്ടിയാകുമ്പോൾ വിമർശനത്തേക്കാൾ പുകഴ്‌ത്തലിനും മുഖസ്തുതിക്കുമാണ് പ്രാധാന്യം. ആരു വന്നാലും പാട്ട് റെഡിയാണ്".
- അബ്ദുൾ ഖാദർ കാക്കനാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |