തിരുവനന്തപുരം: നാലു ലക്ഷം വോട്ടുകൾ വീതം നേടി തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തൃശൂരിൽ സുരേഷ് ഗോപിയും വിജയിക്കുമെന്ന് ബി.ജെ.പി വിലയിരുത്തൽ. രണ്ടിടത്തും യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്. കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിച്ച ആറ്റിങ്ങലിലും എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ നിറുത്തിയ പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും ബൂത്ത് തലത്തിൽനിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. അഞ്ചിടത്ത് ജയിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ നേതാക്കൾ അവകാശപ്പെട്ടത്. അഞ്ചാമത്തേത് ശോഭ സുരേന്ദ്രൻ മത്സരിച്ച ആലപ്പുഴയാണ്.
മണ്ഡലങ്ങളിലെ ചുമതലയുള്ള നേതാക്കൾ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചതിനുശേഷം അതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച കണക്കുകളും സൂചനകളും വിലയിരുത്തി ചർച്ചകളിലൂടെ നിഗമനങ്ങളിലെത്തുന്ന രീതിയിലായിരുന്നു വിലയിരുത്തൽ.
സംസ്ഥാനത്ത് 22 ശതമാനം വോട്ടുനേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബൂത്തുതലത്തിൽ നിന്ന് ലഭിച്ച കണക്കുകളിലെ സൂചന .കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 31.80ലക്ഷം വോട്ടാണ് കിട്ടിയത്.ഇക്കുറി അത് 41ലക്ഷം മുതൽ 44ലക്ഷം വരെയാകാമെന്നാണ് കണക്കുകൂട്ടൽ.
കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിച്ച ആറ്റിങ്ങലിൽ വലിയ മുന്നേറ്റം നടത്താനായി. വർക്കലയിലും ആറ്റിങ്ങലിലും ചിറയിൽകീഴിലും ഒന്നാമത് എത്തുമെന്നാണ് കണക്കുകൂട്ടൽ.ഇവിടെ അട്ടിമറി വിജയസാധ്യതയാണ് കാണുന്നത്. പത്തനംതിട്ടയിൽ അനിൽ ആന്റണി, മുൻപ് കെ. സുരേന്ദ്രൻ നേടിയ 2,97,000 വോട്ട് മറികടക്കാനുള്ള മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓർത്തഡോക്സ്, നായർ, ഈഴവ വോട്ടുകൾ ഭിന്നിച്ചാൽ അത് ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് ബൂത്തുതല റിപ്പോർട്ട്. പാലക്കാടും ആലപ്പുഴയിലും മികച്ച പ്രകടനമാണെന്നാണ് യോഗത്തിലെ റിപ്പോർട്ട്.
ചിലയിടത്ത് സംഘടനാപരമായ പാളിച്ചകളുണ്ടായെങ്കിലും പ്രചരണത്തിൽ അത് കാര്യമായ പ്രതിസന്ധിയുണ്ടാക്കിയില്ലെന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. ഇ. പി. ജയരാജൻ വിഷയത്തിന് അമിത പ്രധാന്യം നൽകിയതിൽ വിമർശനമുയർന്നു.കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതാക്കളുടെ അനാവശ്യ പ്രസ്താവനകളോട് പ്രതികരിച്ച് അവയ്ക്ക് പ്രാധാന്യം കിട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പ്രകാശ് ജാവദേക്കർ നിർദേശിച്ചു. മുതിർന്ന നേതാക്കളായ എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്,എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ക്ഷീണമായി.
തിരുവനന്തപുരത്ത് തുണയ്ക്കുന്നത് സിറ്റി, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം
1. കഴിഞ്ഞ തവണ 3,16,000 വോട്ടു നേടിയ തിരുവനവനന്തപുരത്ത് നാലുലക്ഷത്തിനടുത്ത് വോട്ടു കിട്ടും . നേമം വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിജയിക്കാനുള്ള ലീഡ് കിട്ടും. നെയ്യാറ്റിൻകരയിൽ രണ്ടാം സ്ഥാനത്തെത്തും. കോവളത്തും പാറശ്ശാലയിലും മുന്നേറ്റം പ്രതീക്ഷിക്കുന്നില്ല.
2. തൃശൂരിൽ മണലൂർ, ഇരിങ്ങാലക്കുട, തൃശൂർ,നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാനത്തും എത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |