തിരുവനന്തപുരം: പാചകവാതക വില കൈപൊള്ളിക്കുന്നതിനിടയിൽ സിലിണ്ടർ വീട്ടിലെത്തിക്കാൻ ഡെലിവറി സ്റ്റാഫുകൾ അനധികൃതമായി ഈടാക്കുന്നത് 30 മുതൽ 100 രൂപ വരെ. വീടുകളിൽ സിലിണ്ടർ എത്തിക്കുന്നതിനുള്ള ട്രാൻസ്‌പോർട്ടിംഗ് ചാർജ്ജുൾപ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് മിക്കവർക്കും അറിയില്ല. ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കുന്നു. എന്നാൽ തട്ടിപ്പ് ചോദ്യം ചെയ്‌താൽ ഗ്യാസ് ഏജൻസിയിൽ നേരിട്ട് ചെന്ന് സിലിണ്ടർ എടുക്കണമെന്നാകും ഡെലിവറി സ്റ്റാഫുകളുടെ മറുപടി.
ലിക്വിഡ് പെട്രോളിയം ഗ്യാസ് (റെഗുലേഷൻ ഒഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ) ഓർഡർ 2000 എന്ന നിയമത്തിന്റെ കീഴിലാണ് പാചകവാതക വിതരണം. ഉപഭോക്താവ് കണക്ഷൻ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത വിലാസത്തിൽ ഏജൻസി നിർബന്ധമായും സിലിണ്ടറെത്തിക്കണം. രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ സിലിണ്ടറെത്തിക്കാൻ കഴിയില്ലെങ്കിൽ അതിനുള്ള അനുമതി ഉപഭോക്താവിൽ നിന്ന് ഏജൻസി എഴുതിവാങ്ങണമെന്നാണ് നിയമം.
ഡെലിവറി ചാർജ്
0 - 5 കി. മീറ്റർ- ഇല്ല
5 - 10 കി. മീറ്റർ- 20 രൂപ
10 - 15 കി. മീറ്റർ- 25 രൂപ
15 കി. മീറ്ററിൽ കൂടുതൽ- 30 രൂപ (പരമാവധി)
സിലിണ്ടറിന്റെ ഭാരം ഉപഭോക്താവ് അറിയണം
നിറഞ്ഞ സിലിണ്ടറിന്റെ ഭാരം- 29.5 കി.ഗ്രാം
അതിൽ പാചകവാതകം- 14.2 കി.ഗ്രാം, സിലിണ്ടറിന്റെ ഭാരം- 15.3 കി.ഗ്രാം
സിലിണ്ടർ കൊണ്ടുവരുന്ന വാഹനത്തിൽ ഇലക്ട്രോണിക് ത്രാസ് നിർബന്ധം.
ഉപഭോക്താവ് ആവശ്യപ്പെട്ടാൽ സിലിണ്ടർ തൂക്കി ഭാരം ഉറപ്പാക്കണം
ഭാരം തൂക്കിയില്ലെങ്കിൽ ഉപഭോക്താവിന് സിലിണ്ടർ തിരസ്കരിക്കാം.
തൂക്കക്കുറവ് കാണിച്ച് ലീഗൽ മെട്രോളജിയിൽ പരാതി കൊടുക്കാം
ഏജൻസിയിൽ പോയി സിലിണ്ടറെടുത്താൽ ഉപഭോക്താക്കൾക്കുള്ള റിബേറ്റ്- 27 രൂപ
ശിക്ഷിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല
ഏജൻസികൾ കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കീഴിലായതിനാൽ സംസ്ഥാന വകുപ്പുകൾക്ക് ശിക്ഷാനടപടികൾ സ്വീകരിക്കാൻ പൂർണ അധികാരമില്ല. ഇതുസംബന്ധിച്ച് താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസർമാർക്ക് ലഭിക്കുന്ന പരാതി നടപടിയെടുക്കാൻ ഓയിൽ കമ്പനികൾക്ക് നൽകുകയാണ് പതിവ്. തുടർന്ന് നടപടിയില്ലെങ്കിൽ ഉപഭോക്താവ് ഏജൻസിയുടെ മാനേജരെയും കളക്ടറെയും സമീപിക്കാം. എന്നിട്ടും നടപടിയില്ലെങ്കിൽ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |