കൊച്ചി: നഗരത്തിൽ 25 റെസ്റ്റോ കഫേകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ബുധനാഴ്ച നടന്ന കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്തു. സ്വകാര്യ ടൗൺ പ്ലാനിംഗ് കൺസൾട്ടൻസിയായ അർബൻ സൊല്യൂഷൻസ് അവതരിപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. കഫേകൾക്കൊപ്പം പൊതുശൗചാലയവും 24 മണിക്കൂർ ക്യാമറ നിരീക്ഷണവും ഉണ്ടാകും. നഗരത്തിന്റെ ഹൃദയഭാഗത്ത് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 270 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്.
75 സെന്റ് സ്ഥലമാണ് പദ്ധതിക്ക് ആവശ്യമായി വേണ്ടത്. റെസ്റ്റോ കഫേ സ്ഥാപിക്കുന്നതിന് പകരമായി നഗരത്തിൽ 3500 സ്‌ക്വയർ മീറ്റർ സ്ഥലം കമ്പനിക്ക് പരസ്യം സ്ഥാപിക്കാൻ നൽകണം. പരസ്യത്തിൽ നിന്നും ലഭിക്കുന്ന നികുതി കോർപ്പറേഷന് നൽകും. കൗൺസിൽ യോഗത്തിൽ നടത്തിയ അവതരണത്തിൽ, പ്രവർത്തനങ്ങളും പരിപാലനവും ഉൾപ്പെടെ മൊത്തം 270 കോടി രൂപയുടെ നിക്ഷേപം ഉൾക്കൊള്ളുന്ന റെസ്റ്റോ കഫേകൾ 20 വർഷത്തിനുശേഷം കോർപ്പറേഷന് കൈമാറുമെന്ന് അർബൻ സൊല്യൂഷൻസ് പ്രതിനിധികൾ പറഞ്ഞു. പദ്ധതിക്കായി കോർപ്പറേഷൻ പണം മുടക്കേണ്ടതില്ല. ബിഒടി വ്യവസ്ഥയിലായിരിക്കും റെസ്റ്റോ കഫേ സ്ഥാപിക്കുക.
ചർച്ചയ്ക്ക് പിന്നാലെ പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനും വിശദാംശങ്ങൾ അവതരിപ്പിക്കുന്നതിനും മേയർ എം അനിൽകുമാർ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ സ്ഥാപിച്ച്, അവയുടെ പ്രകടനം വിലയിരുത്തി, ബാക്കിയുള്ളവയുമായി മുന്നോട്ടുപോകുന്നതാണ് ഉചിതം. സ്ഥലങ്ങൾ, നിയമപരമായ വശങ്ങൾ, കരാറുകൾ, പരസ്യങ്ങൾക്കുള്ള സ്ഥലം, ജോലിസ്ഥലങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഘടനകൾ എന്നിവ പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |