കേരളകൗമുദി റിപ്പോർട്ടിൽ മന്ത്രി ഇടപെട്ടു
തിരുവനന്തപുരം: ഉപയോഗിക്കാത്ത വെള്ളത്തിന് അമിത ബില്ലിട്ട മീറ്റർ റീഡർമാരെ സസ്പെൻഡ് ചെയ്യാനും റീഡിംഗ് എടുക്കാൻ നിയോഗിച്ചിരുന്ന കുടുംബശ്രീ പ്രവർത്തകരെ പിരിച്ചുവിടാനും വാട്ടർ അതോറിട്ടിയുടെ ഉന്നതഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. അമിത ബിൽ കുറയ്ക്കുന്നതിനെപ്പറ്റിയോ ശരിയായ റീഡിംഗ് എടുക്കുന്നതിനെപ്പറ്റിയോ ഒരു തീരുമാനവും എടുത്തതുമില്ല.
ഉപയോഗിക്കാത്ത വെള്ളത്തിന് അമിത ബില്ലിട്ടതിനെപ്പറ്റി "ഇമ്മിണി വെള്ളത്തിന് വലിയ ബിൽ' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയും 'കഠിന ശിക്ഷയാകുന്ന വാട്ടർ ബിൽ' എന്ന എഡിറ്റോറിയലും ശ്രദ്ധയിൽപ്പെട്ട ജലവിഭവ മന്ത്രി റാേഷി അഗസ്റ്റിൻ സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.
സൂപ്രണ്ടിംഗ് എൻജിനിയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ഓൺലൈനിലാണ് സംഘടിപ്പിച്ചത്. ഉത്തരവാദിത്വം മീറ്റർ റീഡർമാരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പേപ്പർ ബിൽ നൽകേണ്ട എന്ന നിലപാടിലും മാറ്റംവരുത്തിയില്ല. എസ്.എം.എസ് വഴി എല്ലാ ഉപഭോക്താക്കൾക്കും ബിൽ എത്തിച്ചുവെന്ന് വരുത്തിതീർക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിച്ചത്. ചില ഉപഭോക്താക്കളുടെ ലാൻഡ് ഫോൺ നമ്പരേയുള്ളൂവെന്നും അവർക്ക് എസ്.എം.എസ് നൽകാനായില്ലെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ അയൽവാസിയുടെ നമ്പരെങ്കിലും കണ്ടെത്തി എസ്.എം.എസ് അയയ്ക്കാനാണ് യോഗം നിർദ്ദേശിച്ചത്.
പാളയം, കുര്യാത്തി, ചാല, തിരുവല്ലം, പാറ്റൂർ, തിരുമല, പേരൂർക്കട, പോങ്ങുംമൂട്, ശ്രീകാര്യം എന്നീ സെക്ഷൻ ഓഫീസുകളിലെ അസിസ്റ്റന്റ് എൻജിനിയർമാരും സബ്ഡിവിഷൻ ഓഫീസുകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരും യോഗത്തിൽ പങ്കെടുത്തു.
പരാതി തീരുന്നില്ല
വാട്ടർ ബിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിടിക്കാൻ അനുമതി നൽകിയ ഉപഭോക്താക്കളാണ് തീർത്തും വെട്ടിലായത്. ചിലർക്ക് 60,000 രൂപ വരെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പോയി. ഇതെങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് വാട്ടർ അതോറിട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |