കൊച്ചി: വെറ്റില മുറുക്കാനും ദക്ഷിണയ്ക്കും മാത്രം മുഖ്യമായും ഉപയോഗിക്കുന്ന അടക്കയ്ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി എക്കാലത്തെയും ഉയർന്ന വിലക്കുതിപ്പ്. ഇതിനുപിന്നിലെ കാരണമന്വേഷിക്കുകയാണ് രാജ്യത്തെ ഒരുവിഭാഗം ശാസ്ത്രജ്ഞർ. അടയ്ക്ക വിപണിയെക്കുറിച്ച് വിശദപഠനം അനിവാര്യമാണെന്നതിനാലാണ് ഇതെന്ന് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
കർഷകർക്ക് വരുമാനമാർഗമെന്ന നിലയിലാണ് അടക്കാക്കൃഷി രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നത്. പഴയ ചാലി (തോട് കളഞ്ഞ് ഉണക്കിയ പഴയ അടയ്ക്ക), പുതിയ ചാലി (തോട് കളഞ്ഞ് ഉണക്കിയ പുതിയ അടയ്ക്ക) എന്നിവയ്ക്കാണ് അടുത്തകാലത്ത് വില വർദ്ധിച്ചത്.
അടക്കാവിലക്കുതിപ്പ്
(മുൻവർഷവും ഇപ്പോഴും)
പഴയ ചാലി - ₹325, ₹500
പുതിയ ചാലി - ₹250, ₹380- ₹420
സ്വകാര്യ ഇടനിലക്കാർ
അടക്കാവില കൂടാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് സ്വകാര്യ ഇടനിലക്കാരുടെ ഇടപെടലാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അടക്കയുടെ 75-85 ശതമാനവും കൊണ്ടുപോകുന്നത് ഇവരാണ്. 15 ശതമാനം കാംകോ അടക്കമുള്ളവർ ഏറ്റെടുക്കും.
സ്വകാര്യ ഇടനിലക്കാർ വിലകുറവുള്ള സമയത്ത് അടക്ക പൂഴ്ത്തിവച്ച് കൃത്രിമക്ഷാമം ഉണ്ടാക്കാറുണ്ടെന്ന് ഗവേഷകർ പറയുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മുംബയ് എന്നിവയാണ് അടക്കായുടെ മുഖ്യവിപണികൾ. ഡ്രൈഫ്രൂട്ടെന്ന വ്യാജേന മ്യാന്മർ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് നിയമവിരുദ്ധമായി അടക്കാ ഇറക്കുമതിയുമുണ്ട്. മുറുക്കാനല്ലാതെ മറ്റെന്തൊക്കെ ആവശ്യങ്ങൾക്ക് വൻതോതിൽ അടക്ക ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ഗവേഷകരുടെ പ്രധാന ഉദ്ദേശ്യം.
പഠിക്കാൻ രണ്ട് കമ്മിറ്റികൾ
1960 മുതലാണ് രാജ്യത്ത് അടക്കാക്കൃഷി വ്യാപകമായത്. ലാഭത്തിലായിരുന്ന കൃഷി 1970ൽ ഇടിഞ്ഞു. ഇത് അന്വേഷിക്കാൻ പൗലോസ് കമ്മിറ്റി രൂപീകരിച്ചു. മുറുക്കുന്നതിനല്ലാതെ അടക്കകൊണ്ട് മറ്റ് ഉപയോഗമില്ലെന്നും വ്യാപകകൃഷി വേണ്ടെന്നും കമ്മിറ്റി നിർദ്ദേശിച്ചു.
1990കളിൽ വില 100 രൂപയിൽ നിന്ന് 49 രൂപയിലേക്ക് താഴ്ന്നു. ഇത് പഠിക്കാൻ രത്‌നം കമ്മിറ്റി വന്നു. അടക്കായെ മാത്രം ആശ്രയിച്ചാവരുത് കൃഷിയെന്ന് രത്നം കമ്മിറ്റിയും നിർദ്ദേശിച്ചു. പിന്നീട് കവുങ്ങിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി. അങ്ങനെ പാള ഉത്പന്നങ്ങൾ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |