കൊച്ചി: സംസ്ഥാനത്തെ ഓട്ടോമൊബൈൽ രംഗത്ത് പുതുവിപ്ലവചരിതമെഴുതി ഹൈഡ്രജൻ കാർ. ഹൈഡ്രജനിൽ ഓടുന്ന സംസ്ഥാനത്തെ ആദ്യ ടൊയോട്ട മിറായ് കാർ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, സംസ്ഥാന സർക്കാരും ടൊയോട്ടയും തമ്മിലുള്ള കരാർ പ്രകാരം ശ്രീചിത്രതിരുനാൾ കോളേജ് ഒഫ് എൻജിനീയറിംഗിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി നൽകി.
ഇറക്കുമതി ചെയ്ത കാറിന്റെ വില 1.81 കോടി രൂപയാണ്. ഹൈഡ്രജൻ കാറിന് നികുതി പൂർണമായി ഒഴിവാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ കാര്യമായ അധികച്ചെലവുകൾ ഇല്ലാതെയായിരുന്നു റജിസ്ട്രേഷൻ. കെഎൽ 01 സിയു 7610 എന്ന നമ്പറിൽ കിർലോസ്കർ മോട്ടോഴ്സിന്റെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തത്. കാർബൺ ബഹിർഗമനം കുറഞ്ഞ ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. കെ.എസ്.ആർ.ടി.സി.യും ഹൈഡ്രജൻ ബസ് വാങ്ങാനുള്ള ഒരുക്കത്തിലാണ്. അതേസമയം, ഇപ്പോൾ കേരളത്തിൽ ഹൈഡ്രജൻ നിറയ്ക്കുന്ന പമ്പുകളില്ല. ഇതു സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹൈഡ്രജനും ഓക്സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണു പ്രവർത്തനം
പുറന്തള്ളുന്നത് വെള്ളവും താപവുംമാത്രം
ഒറ്റ ചാർജിംഗിൽ 600 കിലോമീറ്റർ വരെ ഓടിക്കാനാകും
കാർ ചാർജ് ചെയ്യാനെടുക്കുന്ന സമയം, അഞ്ച് മിനിറ്റ് മാത്രം
ഒരു കിലോമീറ്റർ യാത്ര ചെയ്യാനുള്ള ചെലവ് 2 രൂപ
2014ൽ ജപ്പാനിലാണ് ആദ്യമായി അവതരിപ്പിച്ചത്
4 പേർക്ക് യാത്ര ചെയ്യാം
ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുന്നുവെന്നതാണ് സാധാരണ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം.
കാറിന്റെ പിന്നിൽ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജൻ സംഭരിക്കുന്നത്. മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്സിജനും ടാങ്കിൽ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേർത്താണ് വാഹനം ഓടുന്നത്.
സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽ നൽകിയിട്ടുള്ളതിനെക്കാൾ 30 മടങ്ങ് വലിപ്പം കുറഞ്ഞ ബാറ്ററിയാണ് ഇതിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |