കൊച്ചി: വാണിജ്യ വാഹന ശ്രേണിയും ഇന്ത്യൻ വില്പനനേട്ടത്തിന്റെ വസന്തകാലത്തെ വരവേൽക്കാനൊരുങ്ങുന്നു. കൊവിഡ് കാലത്തുണ്ടായ മാന്ദ്യം മായുന്നു എന്നതുമാത്രമല്ല, നിലവിൽ നിരത്തുകളിലുള്ള വാണിജ്യ വാഹനങ്ങളുടെ ശരാശരി ആയുർപരിധി അവസാനിക്കുന്നു എന്ന വിലയിരുത്തലും വിപണിക്ക് ആവേശമാകുന്നുണ്ട്.
ഇപ്പോൾ നിരത്തിലുള്ള വാണിജ്യവണ്ടികളുടെ മാറ്റിവാങ്ങൽ കാലം അഥവാ റീപ്ളേസ്‌മെന്റ് ടൈമാണിത്. നേരത്തേ തന്നെ റീപ്ളേസ്മെന്റ് ടൈം വന്നതാണെങ്കിലും കൊവിഡിൽ തെന്നി നീളുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മാറുകയും വ്യാപാര-വാണിജ്യ, വ്യവസായമേഖലകൾ ഉണർവിലേറുകയും ചെയ്‌തതോടെ ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങൾക്ക് ആവശ്യകത ഏറിയിട്ടുണ്ട്.
സ്കൂളുകൾ തുറന്നതോടെ സ്കൂൾബസുകൾക്കും പ്രിയമേറി. ഓഫീസുകൾ വീണ്ടും സജീവമാകുകയും വർക്ക് ഫ്രം ഹോം അവസാനിക്കുകയും ചെയ്‌തതോടെ, ജീവനക്കാരെ ഓഫീസുകളിലെത്തിക്കാനും ബസുകളുടെ ഡിമാൻഡ് കൂടി.
നിലവിൽ ഇന്ത്യയിൽ ഓടുന്ന വാണിജ്യ വാഹനങ്ങളുടെ ശരാശരി ആയുസ് 9.5 വർഷമാണ്. മിക്ക വാഹനങ്ങളും റീപ്ളേസ്‌മെന്റിന്റെ കാലം പിന്നിട്ടിരിക്കുന്നുവെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹനനിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് സൂചിപ്പിക്കുന്നു.
കൊവിഡിൽ തുടർച്ചയായ എട്ടു ത്രൈമാസങ്ങളിൽ വില്പനയിടിവ് നേരിട്ട ശേഷമാണ് വാണിജ്യ വാഹനവിഭാഗം വളർച്ചയുടെ ട്രാക്കിലേറാൻ സജ്ജമായിരിക്കുന്നത്. വരുംപാദങ്ങൾ വില്പന വളർച്ചയുടേത് ആയിരിക്കുമെന്നും അശോക് ലെയ്‌ലാൻഡ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |