ന്യൂഡൽഹി: വില കത്തിക്കയറിയിട്ടും ഇന്ത്യയിൽ ആഡംബര കാറുകൾക്ക് വൻ ഡിമാൻഡ്. മെഴ്‌സിഡെസ്-ബെൻസ് മുതൽ ലംബോർഗിനി വരെ ഒട്ടുമിക്ക കമ്പനികളും വൻ ബുക്കിംഗാണ് വിവിധ മോഡലുകൾക്ക് നേടുന്നത്. ഫോക്‌സ്‌വാഗന് കീഴിലെ ഇറ്റാലിയൻ ലക്ഷ്വറി സൂപ്പർ കാർ ബ്രാൻഡായ ലംബോർഗിനി ഇന്ത്യയ്ക്കായി ഈവർഷം നീക്കിവച്ച ഏതാണ്ട് എല്ലാ മോഡലുകൾക്കും ബുക്കിംഗ് കിട്ടിക്കഴിഞ്ഞു.
മെഴ്‌സിഡെസ്-ബെൻസ് ഈവർഷം എക്കാലത്തെയും ഉയർന്ന വില്പനനേട്ടമാണ് പ്രതീക്ഷിക്കുന്നത്. ബി.എം.ഡബ്ള്യു 10 ശതമാനത്തിൽ കുറയാത്ത വളർച്ച ഉറപ്പാക്കിക്കഴിഞ്ഞു. ടാറ്റാ ഗ്രൂപ്പിന് കീഴിലെ ജെ.എൽ.ആർ റെക്കാഡ് ബുക്കിംഗ് ഇതിനകം തന്നെ ആഗോളതലത്തിൽ കുറിച്ചുകഴിഞ്ഞു.
2022ന്റെ ആദ്യപാദത്തിൽ (ജനുവരി-മാർച്ച്) ഏകദേശം 10,000 ആഡംബര വാഹന യൂണിറ്റുകളുടെ ബുക്കിംഗ് ഇന്ത്യയിലുണ്ടായി. ഇതിന്റെ മൊത്തം മൂല്യം 50 കോടി ഡോളർ മതിക്കും; ഏകദേശം 3,850 കോടി രൂപ. ബുക്ക് ചെയ്‌ത വാഹനം കൈയിൽ കിട്ടാൻ ദീർഘകാലത്തെ കാത്തിരിപ്പുണ്ടെങ്കിലും ബുക്കിംഗിന് കുറവൊന്നുമില്ലെന്ന് കമ്പനികൾ പറയുന്നു.
അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം മൂലം ആഡംബരക്കാറുകൾക്ക് ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ ഉയർന്നെങ്കിലും ഉപഭോക്താക്കളെ അതു ബാധിച്ചിട്ടില്ലെന്ന് വില്പനക്കണക്കുകൾ വ്യക്തമാക്കുന്നു.
ലക്ഷ്വറി വിപ്ളവം
വിവിധ കമ്പനികളുടെ പ്രകടനം
മെഴ്‌സിഡെസ് : ജനുവരി-മാർച്ചിൽ വിറ്റഴിച്ചത് 4,000 കാറുകൾ.
ബി.എം.ഡബ്ള്യു : ജനുവരി-മാർച്ചിലെ വില്പന വളർച്ച 25%. ഏപ്രിൽ-മേയിൽ ലഭിച്ചത് 2,000 കാറുകളുടെ ബുക്കിംഗ്. ഉപ ബ്രാൻഡായ മിനിക്ക് 200, ബി.എം.ഡബ്ള്യു മോട്ടോറാഡ് ബൈക്കിന് 1,500 എന്നിങ്ങനെയും ബുക്കിംഗ്.
ലംബോർഗിനി : 2022ലേക്കുള്ള ബുക്കിംഗ് ഏതാണ്ട് പൂർണമായി. 10-12 മാസമാണ് കാത്തിരിപ്പുകാലം. ഇപ്പോൾ സ്വീകരിക്കുന്നത് 2023ലേക്കുള്ള ബുക്കിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |