പട്ന: ബിഹാറിലെ കടകളിൽ പാർലെ ജി ബിസ്കറ്റിനായി ഇപ്പോൾ ജനങ്ങൾ പരക്കംപായുകയാണ്. പാർലെ ജി കഴിച്ചില്ലെങ്കിൽ ദുരന്തങ്ങൾ വേട്ടയാടുമെന്ന വ്യാജവാർത്തയാണ് ഇതിന് കാരണം. മൈഥിലി, മഗധി, ഭോജ്പുരി ഭാഷകൾസംസാരിക്കുന്ന വിഭാഗങ്ങൾക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അമ്മമാർ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്. ആഘോഷത്തിനിടെ ഒരു കിംവദന്തി പ്രചരിച്ചു.
ആഘോഷ ദിവസങ്ങളിൽ ആൺകുട്ടികള്‍ പാർലെ ജി ബിസ്‌കറ്റ് കഴിക്കണമെന്നും ഇല്ലെങ്കിൽ ജീവിതത്തിൽ വലിയ ദുരന്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം. ഇത് ഒരു വിഭാഗം ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് കടകളിലും സൂപ്പർമാർക്കറ്റുകളിലും പാർലെ ജിയ്ക്കായി ജനങ്ങൾ തിക്കിതിരക്കി.
സിതാമാർഹി ജില്ലയിലെ ബൈർഗാനിയ, ധൈൻഗ്, നാൻപുർ, ദുമ്ര, ബജ്പട്ടി എന്നിവിടങ്ങളിലാണ് പാർലെ ജിയ്ക്ക് ഡിമാൻഡ് ഏറിയത്. ഈ വാർത്ത അടുത്ത ജില്ലകളിലേക്കും വ്യാപിക്കുകയും അവിടെയും പാർലെ ജി വാങ്ങാൻ ജനങ്ങൾ തിരക്കുകൂട്ടി. ഇതോടെ പല കച്ചവടക്കാരും കരിഞ്ചന്തയിൽ ബിസ്‌കറ്റ് വിൽക്കാൻ തുടങ്ങി. അഞ്ച് രൂപയുടെ ബിസ്‌കറ്റ് 50 രൂപയ്ക്കു വരെ വിൽപന നടത്തിയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |