തിരുവനന്തപുരം: കൊച്ചുമക്കൾക്ക് വേണ്ടി കഥകൾ പറഞ്ഞ് ഞാൻ കുട്ടികളുടെ കഥാകാരിയായി. മുതിർന്നവർക്ക് വേണ്ടി എഴുതിക്കൊണ്ടിരുന്ന ഞാൻ കുട്ടികൾക്ക് വേണ്ടി എഴുതാൻ തുടങ്ങിയത് കുട്ടികളുമായി സംവദിച്ചുകൊണ്ടായിരുന്നു. പ്രായം അമ്മയിൽ നിന്ന് അമ്മുമ്മയിലേക്ക് മാറിയപ്പോൾ കുട്ടികളുടെ മനസ് കൂടുതൽ കണ്ടറിഞ്ഞു. അങ്ങനെ കുട്ടികളുടെ മനസിനെയും തലോടുന്ന കഥകൾ എഴുതി. കേന്ദ്ര ബാലസാഹിത്യ അവാർഡ് നേടിയ ഗ്രേസി കേരളകൗമുദിയോട് പറഞ്ഞു.
ബാലസാഹിത്യ അവാർഡ് കിട്ടിയ 'വാഴ്ത്തപ്പെട്ട പൂച്ച' ഒൻപത് കഥകളുടെ സമാഹാരമാണ്. അതിലൊരുകഥയാണ് വാഴ്ത്തപ്പെട്ട പൂച്ച. പൂച്ചയെ പേടിച്ച് മാളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരിക്കുന്ന എലി പൂച്ചയെ പറ്റിക്കുന്ന കഥ. അതിനായി പൂച്ചയെ കടുവയാേട് എലി ഉപമിക്കുന്നു. പൂച്ചയെ വാനോളം പുകഴ്ത്തുന്നു. തന്നെ കണ്ടാൽ കടുവയെന്നേ തോന്നൂ. ശരിക്കും കടുവയുടെ എല്ലാ ലക്ഷണവുമുണ്ട്. പതിമൂന്ന് ദിവസം എങ്ങും പോകാതെ ഒരു സ്ഥലത്തിരുന്ന് പ്രാണായാമം ചെയ്താൽ ഒറിജിനൽ കടുവയാകും. എലിയുടെ വാക്ക് കേട്ട് പൂച്ച കോരിത്തരിച്ചു. പതിമൂന്ന് ദിവസം പൂച്ച ഒരിടത്തും പോകാതെ പ്രാണായാമമിരുന്നു. ഇതുകണ്ട് എലി ആഹ്ളാദത്തോടെ മാളത്തിൽ നിന്ന് പുറത്തിറങ്ങി ഒരുപേടിയുമില്ലാതെ ചുറ്റിക്കറങ്ങി. പതിമൂന്നാം ദിവസം പ്രാണായാമം അവസാനിപ്പിച്ച്, കടുവയായെന്ന ഗമയിൽ മീൻ വെട്ടിക്കൊണ്ടിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് ചാടിയതും വീട്ടമ്മ പിച്ചാത്തികൊണ്ടാരു വെട്ട്. നിലത്ത് വീണ പൂച്ച കരയുമ്പോൾ എലി ചിരിക്കുന്നു. വാഴ്ചപ്പെട്ട പൂച്ച വീഴ്ത്തപ്പെട്ടതാകുന്നതോടെ കഥ അവസാനിക്കുന്നു. അതിമോഹം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
നിഷ്കളങ്കത, സ്നേഹം, ത്യാഗം എന്നീ സന്ദേശങ്ങളാണ് കഥയിലൂടെ നൽകുന്നത്. പുരാണങ്ങളിലെ പരിചിതമല്ലാത്ത കഥ കുട്ടികൾക്കായി എഴുതാനുള്ള ശ്രമത്തിലാണ് ഗ്രേസി. കുട്ടികൾക്കായി നാല് കഥാസമാഹാരങ്ങളും മുതിർന്നവർക്കായി പത്ത് കഥാസമാഹാരങ്ങളും ഗ്രേസി മലയാളത്തിന് സമ്മാനിച്ചു.
അബിന്റെ കല്യാശേരിക്കഥയ്ക്ക് കേന്ദ്ര
അക്കാഡമി യുവ പുരസ്കാരം
കണ്ണൂർ: കല്യാശ്ശേരിയുടെ വിപ്ളവ കഥയിലൂടെ ഇരിട്ടി കീഴ്പ്പള്ളിയിലെ അബിൻ ജോസഫിനെ തേടി കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവ പുരസ്കാരം എത്തിയപ്പോൾ ഇരു ഗ്രാമങ്ങൾക്കും അത് അഭിമാന മുഹൂർത്തമായി. കല്യാശേരി അഞ്ചാംപീടികയിലെ ഒരു സ്വകാര്യ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തിരുന്ന കാലത്ത് നാടുമായുണ്ടായ ആത്മബന്ധത്തിൽ നിന്നാണ് അവാർഡിനർഹമായ കല്യാശേരി തീസിസ് എന്ന ചെറുകഥാസമാഹാരത്തിന്റെ പിറവി.
അന്നുകണ്ട ഗ്രാമവും ഗ്രാമീണരുമെല്ലാണ് അബിനെ കഥയിലേക്ക് നയിച്ചത്. എട്ടു കഥകൾ ചേർന്നാണ് പുസ്തകമായത്.
കമ്യൂണിസ്റ്റ് പാർട്ടിയും ചരിത്രവും ഇഴചേർന്നു കിടക്കുകയാണ് കല്ല്യാശ്ശേരി തീസിസിൽ. എന്തെങ്കിലും രാഷ്ട്രീയം പറയാൻ വേണ്ടിയല ആ കഥയെഴുതിയതെന്ന് അബിൻ പറയുന്നു. മലയാള സാഹിത്യലോകത്തേക്ക് അധികമാരും ഇരിട്ടിയിൽ നിന്നു മലയിറങ്ങി എത്തിയിട്ടില്ല. അങ്ങനെ എത്തിയവരിൽ പുതുതലമുറയിൽ ശ്രദ്ധേയരാണ് അബിനും വിനോയ് തോമസും.
അറുപതുകളിൽ കോട്ടയം കുറുപ്പന്തറ മേഖലയിൽ നിന്ന് കുടിയേറിയവരാണ് അബിന്റെ കുടുംബം. ജോയി-മേരി ദമ്പതികളുടെ മകനായി 1990ൽ കീഴ്പ്പള്ളിയിലാണ് ജനിച്ചത്. ജനിച്ചുവളർന്ന നാട് അബിന്റെ സാഹിത്യത്തെയും സ്വാധീനിച്ചിട്ടുണ്ട്. കരുത്തും ധൈര്യവുമുള്ള മലയോര മനുഷ്യരാണ് അബിന്റെ കഥാപാത്രങ്ങൾ.
ഗീതാഹിരണ്യൻ എൻഡോവ്മെന്റ്, ഉറൂബ് അവാർഡ്, അങ്കണം ഇ.പി സുഷമ എൻഡോവ്മെന്റ് തുടങ്ങി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സഹോദരൻ ബിബിൻ ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |