ആലപ്പുഴ : തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ദേശീയ നേതാക്കളുൾപ്പടെയുള്ള വി.വി.ഐ.പികളുടെ വരവും പത്താമുദയ ഉത്സവവും പക്ഷിപ്പനിയുമെല്ലാം ഒത്തുവന്നതോടെ ആലപ്പുഴയിൽ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസത്തിലേറെയായി ലോക്കൽ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റിലേതുമുൾപ്പെടെ ആയിരത്തോളം പൊലീസുദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ വ്യാപൃതരാണ്. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സർക്കാരിന്റെയും ഔദ്യോഗിക പരിപാടികളെല്ലാംനിലച്ചെങ്കിലും മന്ത്രിമാരും സംസ്ഥാന, ദേശീയ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കളംനിറഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
പക്ഷിപ്പനിയും പണിയായി
1.ആലപ്പുഴയിലെ ലോക്സഭാമണ്ഡലങ്ങളായ ആലപ്പുഴയിലെയും മാവേലിക്കരയിലെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ രൂപീകരിച്ച വിവിധ സ്ക്വാഡുകളിൽ ഏതാണ്ട് മുന്നൂറിലധികം പൊലീസുകാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ ക്രമസമാധാന പാലനം, ഇലക്ഷനുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ എന്നിവയ്ക്കായി അഞ്ഞൂറോളം പേർ വേറെയുമുണ്ട്.
2. ഓരോ പൊലീസ് സ്റ്റേഷനുകളിലെയും പകുതിയോളം പൊലീസുകാർ തിരഞ്ഞെടുപ്പ് ചുമതലകളിലും അതുമായി ബന്ധപ്പെട്ട പരിശീലനത്തിലുമായതോടെ പല സ്റ്റേഷനുകളിലും കേസ് അന്വേഷണത്തിനോ പട്രോളിംഗിനോ ആളില്ലാത്ത സ്ഥിതിയാണ്. രാഹുൽ ഗാന്ധിയും അമിത്ഷായുമുൾപ്പെടെയുള്ള ദേശീയനേതാക്കൾ എത്തുന്നതോടെ സുരക്ഷാചുമതലയ്ക്കായി അഞ്ഞൂറോളം പൊലീസുകാരെയാണ് നിയോഗിക്കേണ്ടിവരും
3.ഇതിനിടെയാണ് ജില്ലയിൽ രണ്ടിടത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. രോഗബാധിത പ്രദേശത്തുനിന്ന് വളത്തുപക്ഷികളുടെ കടത്ത് തടയുന്നതിന് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സ് സംഘങ്ങൾക്ക് സംരക്ഷണം നൽകാനും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
കൊട്ടിക്കലാശമെന്ന പുലിവാൽ
ബുധനാഴ്ചയിലെ കൊട്ടിക്കലാശമാണ് പൊലീസിന്റെ മറ്റൊരു പുലിവാൽ. ഭരണ, പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും തമ്മിൽ ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്ന ആലപ്പുഴയിലും മാവേലിക്കരയിലും കൊട്ടിക്കലാശത്തിൽ ജാഗ്രത പുലർത്തണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഫ്ളക്സ് ബോഡുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്ത് പൊലീസ് ജാഗ്രതയിലാണ്. വ്യാഴാഴ്ചയും പോളിംഗ് ദിവസമായ വെള്ളിയാഴ്ചയും 24 മണിക്കൂറും വിശ്രമമില്ലാത്ത പണിയായിരിക്കും പൊലീസിന്. പ്രശ്ന ബാധിത ബൂത്തുകളുൾപ്പെടെ ജില്ലയിലെ മുഴുവൻ ബൂത്തുകളിലും കേന്ദ്രസേനയും പൊലീസിന്റെ സഹായത്തിനുണ്ടാകും. രണ്ടായിരത്തോളം എൻ.സി.സി , വിമുക്തഭടൻമാർ, എൻ.എസ്.എസ് വോളന്റിയർമാരെയും സ്പെഷ്യൽ പൊലീസ് ഓഫീസമാരായി ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |