ആലപ്പുഴ: ഉൾനാടൻ വിനോദ സഞ്ചാര - ജലഗതാഗത മേഖലയിലെ ജലയാനങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും 20നകം നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം നിർദ്ദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിന്റെ അപേക്ഷ നിരസിച്ച പോർട്ട് ഓഫീസറുടെ നിലപാട് കമ്മിഷൻ തള്ളി. വിവരം ഫയലിൽ ഉണ്ടായിരുന്നിട്ടും നൽകാതിരിക്കാനാണ് മാരിടൈം ബോർഡ് ശ്രമിച്ചതെന്ന് കമ്മിഷൻ പറഞ്ഞു. വിവരങ്ങൾ 20 നകം ലഭ്യമാക്കാമെന്ന് പോർട്ട് ഓഫീസർ കമ്മിഷന് എഴുതി നൽകി.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് കാണാനില്ലെന്ന് പറയുന്ന 10 വർഷത്തെ നിയമന ശുപാർശാരേഖകൾ, കേഡർ സ്‌ട്രെംഗ്ത് രജിസ്റ്റർ, നിയമന ഉത്തരവുകൾ എന്നിവ കണ്ടെത്താൻ പൊലീസിൽ പരാതി നൽകി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.
മുഹമ്മ ഗ്രാമപഞ്ചായത്തിൽ വിവരം നൽകാൻ 27 രൂപക്ക് പകരം 870 ഈടാക്കിയ ഓഫീസറെ കമ്മിഷൻ ശകാരിച്ചു. അധികമായി വാങ്ങിയ 843 രൂപ ഓഫീസർ സ്വന്തം കൈയ്യിൽ നിന്ന് തിരികെ നൽകണമെന്നും ഉത്തരവായി. പരിഗണിച്ച 20 കേസുകളിൽ 19 എണ്ണം തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |