ആലപ്പുഴ: കക്കൂസ് മാലിന്യം റോഡിൽ തള്ളിയതിന്റെ ഫോട്ടോയെടുത്ത യുവാക്കളെ വാഹനം ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ സ്ഥിരം അക്രമകാരികളെന്ന് സൂചന. കഴിഞ്ഞ മാസം 30ന് ലോറി ഡ്രൈവറായ മലപ്പുറം സ്വദേശി ഹനീഫയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പരാതിയിൽ സൗത്ത് പൊലീസ് ഇവർക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ആലപ്പുഴ കലവൂർ എക്സൽ ഗ്ലാസിന് സമീപം 2 വണ്ടികളിലായി മാലിന്യം തള്ളിയതിന്റെ ഫോട്ടോയെടുത്ത ഐ.ടി പ്രൊഫഷണലുകളായ അജിത്ത് , സോജു എന്നിവരെ പിന്തുടർന്ന് ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ തണ്ണീർമുക്കം പഞ്ചായത്ത് 7-ാം വാർഡ് കരുണാലയം വീട്ടിൽ ശരത്ത് ( 29 ) വിവേക് നിവാസിൽ വിവേക് (30) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവർ റിമാൻഡിലാണ്.
കൈനകരിയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെയായിരുന്നു ഹനീഫയ്ക്ക് നേരെ വധശ്രമമുണ്ടായത്. ലോറി ഉടമയും ഡ്രൈവറുമായ ഹനീഫ കഴിഞ്ഞ മാസം 30ന് പുലർച്ചെ നെടുമുടിയിൽ നിന്ന് നെല്ലുമായി കാലടിയിലേക്ക് പോകവേ ഭക്ഷണം കഴിക്കാനായി പള്ളാത്തുരുത്തി പാലത്തിന് സമീപം ലോറി നിർത്തി. ഈ സമയം പിൻവശത്തെ നമ്പർ പ്ളേറ്റ് മറച്ച ലോറിയിൽ കക്കൂസ് മാലിന്യം പാലത്തിന് സമീപം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഹനീഫ ഇതിന്റെ വീഡിയോ എടുത്തതായി സംശയിച്ച് ലോറിക്ക് സമീപമെത്തിയ ശരത്തും വിവേകും ഹനീഫയെ ഭീഷണിപ്പെടുത്തുകയും ലോറിയുടെ വലതു വശത്തെ സുരക്ഷാ ഗ്രില്ലുകളും ഡോറും അടിച്ചു പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. വാഹനത്തിന് പുറത്തിറങ്ങി അക്രമത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിക്കവേ ലോറി അമിത വേഗത്തിൽ റിവേഴ്സെടുത്ത് ഇടിച്ചുകൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി ഹനീഫ നൽകിയ പരാതിയിൽ പറയുന്നു. ഹനീഫയുടെ പരാതിയിൽ സൗത്ത് പൊലീസ് ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |