ആലപ്പുഴ: പക്ഷിപ്പനിയുടെ കെടുതി കർഷകരിൽ മാത്രമായി ഒതുങ്ങുന്നില്ല. ഹോട്ടൽ, ബേക്കറി, മുട്ട, മാംസ വിപണന കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. സ്ഥിതിയുടെ ഗൗരവം മനസിലാക്കി വ്യാപാരികൾ സഹകരിക്കുന്നുണ്ട്. എന്നാൽ, നഷ്ടമാകുന്ന കച്ചവടം എങ്ങനെ തിരിച്ചു പിടിക്കുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ടൂറിസം മേഖലയെയും കാറ്ററിംഗ് മേഖലയെയും നിരോധനം കാര്യമായി ബാധിച്ചു. കല്യാണ സീസണാണ്. കോഴിയിറച്ചിക്ക് നിരോധനം വന്നതോടെ വലിയ വില കൊടുത്ത് ബീഫിലേക്ക് തിരിയേണ്ട അവസ്ഥയിലാണ്. നിരോധന പരിധിക്ക് പുറത്തെ ഹോട്ടലുകളിൽ ചിക്കനും മുട്ടയുമെല്ലാം ലഭ്യമാണെങ്കിലും ഭയം കാരണം പലരും അടുക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട് കോഴിക്ക്
എന്താ, പനിയില്ലേ?
കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ നിരോധനം കർശനമാക്കുന്ന അധികൃതർ എന്തുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കോഴിയുടെയും മുട്ടയുടെയും ഗുണനിലവാരം പരിശോധിക്കുന്നില്ലെന്ന് വ്യാപാരികൾ ചോദിക്കുന്നു. തമിഴ് നാട്ടിൽ നിന്നാണ് ആലപ്പുഴയിലേക്കടക്കം ഏറ്റവും കൂടുതൽ ഇറച്ചിക്കോഴിയെത്തുന്നത്. ഇവ രോഗമുക്തമാണോ എന്നതിൽ യാതൊരു സ്ഥിരീകരണവുമില്ല. തമിഴ്നാട്ടിലെ പൗൾട്രി ഫാമുകളിൽ നിന്ന് പ്രതിദിനം 20 കോടി കോഴികളെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് കണക്ക്.
പരിധിവിട്ട് പരിശോധന:
വ്യാപാരികൾ
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ സമീപ പ്രദേശങ്ങളായ കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, രാമങ്കരി, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട്, കരുവാറ്റ, പുന്നപ്ര വടക്ക്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലെ കൈതവന, തിരുവമ്പാടി, സനാതനപുരം, കളർകോട്, ഹൗസിംഗ് കോളനി, പഴവീട്, മുല്ലാത്ത് വളപ്പ്, കുതിരപ്പന്തി, വട്ടയാൽ, വലിയകുളം, വലിയമരം, ഗുരുമന്ദിരം, ഇരവുകാട്, ബീച്ച്, വാടകയ്ക്കൽ വാർഡുകളിലും താറാവ്, കോഴി, കാട തുങ്ങിയവയുടെ മുട്ട, ഇറച്ചി ഉപയോഗവും വിപണനവും നിരോധിച്ചിരിക്കുന്നത്.
എന്നാൽ, കിലോമീറ്ററുകൾ മാറിയും പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.
രോഗ വ്യാപനം സംഭവിക്കാതിരിക്കാൻ നിയന്ത്രണങ്ങളോട് വ്യാപാരികൾ സഹകരിക്കുകയാണ്. അതേ സമയം, നിരോധന പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിലും വ്യാപാരികളെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്. രോഗമില്ലാത്ത പ്രദേശത്ത് നിന്ന് കോഴിയോ, മുട്ടയോ എത്തിച്ച് കച്ചവടം നടത്താനും അനുമതിയില്ല
- കെ.എസ്.മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |