ഹരിപ്പാട് : സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം, അണിഞ്ഞിരുന്ന മൂന്നു പവൻ സ്വർണാഭരണങ്ങൾ കവർന്ന് ഹെൽമറ്റ് ധാരികളായ രണ്ട് സ്കൂട്ടർ യാത്രക്കാർ കടന്നു. കരിപ്പുഴ നാലുകെട്ടും കവല കവലക്കൽ രവിയുടെ മകൾ ആര്യ(23)യാണ് ആക്രമണത്തിനിരയായത്.
ശനിയാഴ്ച രാത്രി 7.45 ഓടെ മുട്ടം എൻ.ടി.പി.സി റോഡിലായിരുന്നു സംഭവം. രാമപുരത്തെ സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടറിൽ പിന്നിലൂടെ എത്തിയ മറ്റൊരു സ്കൂട്ടർ ഇടിച്ചു.
തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന വ്യാജേന അടുത്തെത്തിയ സ്കൂട്ടർ യാത്രക്കാരായ രണ്ട് ഹെൽമറ്റ് ധാരികൾ ഒരു കാലിൽ കിടന്ന പാദസരം ആദ്യം ബലമായി ഊരിയെടുത്തു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച തന്റെ മുടിയിൽ കുത്തിപ്പിടിച്ച് മറ്റേ കാലിൽക്കിടന്ന പാദസരം പൊട്ടിച്ചെടുത്തെന്നും ഇരു കൈകളിലും കിടന്ന രണ്ട് മോതിരവും ചെയിനും ബലമായി ഊരിയെടുത്തെന്നും ആര്യ പൊലീസിനോട് പറഞ്ഞു.
സംഭവസമയത്ത് മഴയുണ്ടായിരുന്നു. റോഡ് വിജനവുമായിരുന്നു. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |