ആലപ്പുഴ: മത്സ്യപ്രേമികളായ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ കരിമീനിനും ആവശ്യക്കാർ വർദ്ധിച്ചു. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിമീനിനും നല്ലകാലം തെളിയുകയാണ്. കിലോക്ക് ഇപ്പോൾ 500 മുതൽ 700 രൂപവരെയാണ് വില. വലുപ്പം അനുസരിച്ചാണ് വിലയിലെ ഏറ്റക്കുറച്ചിൽ.
ഇതിനൊപ്പം മറ്റ് കായൽ മത്സ്യങ്ങൾക്കും വില ഉയരുകയാണ്. കണമ്പിന് 300-350 രൂപയും സുലഭമായി ലഭിച്ചിരുന്ന തിലോപ്പിയയ്ക്ക് 200ന് മുകളിലും വിലയെത്തി. പൊടിമീനിനും ആവശ്യക്കാർ വർദ്ധിച്ചു. നാരൻ ചെമ്മീന് കിലോയ്ക്ക് 400 രൂപ നൽകണം.
കൊവിഡിനെ തുടർന്ന് ടൂറിസം മേഖല നിശ്ചലമായതാണ് ഉത്പാദനം കൂടിയിട്ടും കരിമീനിന്റെ വില ഇടിയാൻ കാരണമായത്. റിസോർട്ടുകളിലും ഹൗസ്ബോട്ടുകളിലുമാണ് കരിമീൻ വിഭവങ്ങൾ കൂടുതലായി വിറ്റിരുന്നത്. ടൂറിസം മേഖല പതിയെ ചലിച്ച് തുടങ്ങിയതാണ് ഇപ്പോൾ പ്രതീക്ഷ നൽകുന്നത്.
അതിഥികളുടെ താത്പര്യം നോക്കിയാണ് കായൽ മത്സ്യങ്ങളുടെ വില്പന. ഇതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. കൊവിഡിന് മുമ്പ്, ഒരു ദിവസം 40 കിലോ കരിമീൻ വരെ വാങ്ങിയിരുന്ന ഹൗസ് ബോട്ടുടമകളുണ്ടായിരുന്നു. ഹൗസ് ബോട്ടുകൾ നിശ്ചലമായതോടെ കൊഞ്ച്, ചെമ്മീൻ എന്നിവയുടെ വിലയും മൂക്കുകുത്തിയിരുന്നു. ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും ആളുകൾ എത്തിത്തുടങ്ങിയതോടെ കരിമീന് വില ഇനിയും ഉയരാനാണ് സാദ്ധ്യത.
കരിമീൻ കർഷകർക്ക് ചാകര
1. രണ്ടുമാസം മുമ്പുവരെ കരിമീനിന് ആവശ്യക്കാർ കുറവായിരുന്നു
2. സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ആവശ്യക്കാർ വർദ്ധിച്ചു
3. കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് വിളവെടുപ്പ്
4. പലയിടത്തും വിളവെടുപ്പ് കാലമാണ്
5. ചേർത്തല, മുഹമ്മ, പൂച്ചാക്കൽ, തണ്ണീർമുക്കം, കുട്ടനാട് എന്നിവിടങ്ങളിലാണ് കരിമീൻ കൃഷി ചെയ്യുന്നത്
വില ഇന്നലെ
എ പ്ലസ് കരിമീൻ ₹ 500 - 700
എ സൈസ് ₹ 430
ബി സൈസ് ₹ 380
കടൽ മത്സ്യത്തിന് രുചിക്കുറവ്
കടുത്ത ചൂടിനെ തുടർന്ന് കടൽ മത്സ്യലഭ്യത കുറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മത്സ്യങ്ങൾക്ക് ആഴ്ചകൾ പഴക്കമുണ്ട്. രുചിക്കുറവും ഗന്ധവ്യത്യാസവും ഉള്ളതിനാൽ ആവശ്യക്കാർ കുറഞ്ഞു. എന്നാലും വിലയ്ക്ക് കുറവൊന്നുമില്ല. മത്തി മുതൽ അയക്കൂറവരെ എല്ലാത്തിന്റെയും വില ഉയർന്നിരിക്കുകയാണ്.
''"
കരിമീനിന് ആവശ്യക്കാർ കുറഞ്ഞപ്പോൾ വില ഇടിഞ്ഞിരുന്നു. നിലവിൽ സ്ഥിതി മാറി. കടൽ മത്സ്യത്തിന്റെ വിലക്കയറ്റത്തിനൊപ്പം രുചിവ്യത്യാസവും കായൽ മത്സ്യങ്ങൾക്ക് സഹായകമായി. ടൂറിസം മേഖലയിലെ ഉണർവും ശുഭ പ്രതീക്ഷ നൽകുന്നു.
കുര്യാക്കോസ് ആന്റണി, കരിമീൻ കർഷകൻ, കാവാലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |