ആലപ്പുഴ: കേന്ദ്രാനുമതി ലഭിക്കുന്നതിലെ കാലതാമസം മൂലം ജില്ലയിൽ മിഴിതുറക്കാനാവാതെ നിൽക്കുന്നത് 41 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ. ആദ്യം ഏപ്രിൽ ഒന്നിനും പിന്നീട് ഈ മാസം 15നും കാമറകൾ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. രണ്ടും നടപ്പായില്ല.
ഉദ്യോഗസ്ഥരില്ലാതെ തന്നെ റോഡ് സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്താമെന്നതാണ് എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകളുടെ പ്രത്യേകത. സംസ്ഥാനത്തുടനീളം സുരക്ഷാ കാമറകളുണ്ടെങ്കിലും, നിയംലംഘനം നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ സദാ നിരീക്ഷിച്ച്, നിയമലംഘകർക്ക് നോട്ടീസ് അയക്കുന്നതാണ് പതിവ്. അതേസമയം എ.ഐ കാമറകൾ മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നതോടെ, നിയമം ലംഘിച്ചവരെ കാമറ തന്നെ കണ്ടെത്തും. ഹെൽമെറ്റ്, സീറ്റ്ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം, വ്യാജനമ്പർ, അമിത ലോഡ് തുടങ്ങിയവയെല്ലാം കാമറയിൽ പതിയുമെന്ന പ്രഖ്യാപനവും, തൊട്ടു പിന്നാലെ കാമറകൾ സ്ഥാപിക്കലും നടന്നതോടെ ജനങ്ങൾ കൂടുതൽ ജാഗ്രതയിലായിരുന്നു. എന്നാൽ കാമറ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് ബോദ്ധ്യമായതോടെ ലാഘവത്തോടെയുള്ള ഡ്രൈവിംഗ് വീണ്ടും ആരംഭിച്ചവരുണ്ട്.
സുരക്ഷയാണ് പ്രശ്നം
വാഹനത്തിനുള്ളിലേക്ക് വരെ കാമറ സൂം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാവുന്ന സംവിധാനം ഉയർത്തുന്ന സുരക്ഷാ വെല്ലുവിളിയാണ് കേന്ദ്രത്തിൽ നിന്നുള്ള അനുമതി വൈകാൻ കാരണമെന്നാണ് അറിയുന്നത്. കാമറ ശേഖരിക്കുന്ന വിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് കൈമാറാൻ കേന്ദ്രാനുമതി ആവശ്യമാണ്. സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക് സെന്ററിൽ നിന്നാണ് വിവരങ്ങൾ കിട്ടേണ്ടത്. കെൽട്രോണിന്റെ മേൽനോട്ടത്തിലാണ് 30 ലക്ഷത്തോളം രൂപവരുന്ന കാമറകൾ സ്ഥാപിച്ചിരിക്കുന്നതും മുന്നോട്ടുള്ള സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും. സൗരോർജ്ജത്തിലാണ് കാമറകളുടെ പ്രവർത്തനം. പോസ്റ്റിൽ തന്നെ സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. എ.ഐ കാമറകൾ പ്രവർത്തിച്ചു തുടങ്ങിയാൽ നിയമ ലംഘകരെ കണ്ടെത്താൻ സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥരെ മറ്റ് ചുമതകലകളിലേക്ക് ഏർപ്പെടുത്താനാവുമെന്ന നേട്ടമുണ്ട്. വ്യക്തമായ ചിത്രങ്ങളോടെയാവും നിയമലംഘകരുടെ വിലാസത്തിലേക്ക് നോട്ടീസെത്തുക.
........................................
41
ജില്ലയിൽ സ്ഥാപിച്ചത്
41 കാമറകൾ
......................................
കാമറകളുടെ പ്രവർത്തനം എപ്പോൾ ആരംഭിക്കാമെന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കാവും നടപടികൾ ആരംഭിക്കുക.
സജിപ്രസാദ്, ആർ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |