ജില്ലയിൽ ഒരു വർഷത്തിനിടെ കടിയേറ്റത് 3,000 പേർക്ക്
ആലപ്പുഴ: ജില്ലയിൽ തെരുവു നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. ഒരുമാസത്തിനുള്ളിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സ തേടിയത് ഇരുന്നൂറിലധികം പേർ. മറ്റ് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയവരുടെ കണക്ക് വേറെയും.
മെഡി. ആശുപത്രിയിൽ മാത്രം പ്രതിദിനം ശരാശരി 10 മുതൽ 15 വരെ പേർ ചികിത്സ തേടി എത്തുന്നുണ്ട്. ജില്ലയിൽ ഒരു വർഷത്തിനിടെ 3000 പേരാണ് നായ്ക്കൾ നിമിത്തം ആശുപത്രിയിലെത്തിയത്. തിരുവോണം, അവിട്ടം നാളുകളിൽ തുറവൂരിൽ 17 പേർക്ക് നായ്ക്കളുടെ കടിയേറ്റു. പുന്നപ്രയിൽ കഴിഞ്ഞ 30ന് വീടിന് സമീപം നിന്ന എട്ടുപേരെ പുലർച്ചെ തെരുവ് നായ്ക്കൾ കടിച്ചു. മാരാരിക്കുളം തെക്ക്, ആര്യാട്, മാവേലിക്കര, ആലപ്പുഴ കാളാത്ത്, മണ്ണഞ്ചേരി, കായംകുളം, ഹരിപ്പാട്, എടത്വ, അമ്പലപ്പുഴ, തോട്ടപ്പള്ളി, ആറാട്ടുപുഴ, മുളക്കുഴ, അർത്തുങ്കൽ, തുറവൂർ, ചിറക്കടവം, പുള്ളിക്കണക്ക്, കൊറ്റുകുളങ്ങര, കന്നീശാകടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലും റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും പൊതുവഴികളിലുമെല്ലാം തെരുവുനായ ശല്യം രൂക്ഷം.
സന്ധ്യകഴിഞ്ഞാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും തെരുവ് നായ്ക്കൾ ഭീഷണിയാണ്. വീട്ടിലേക്ക് കയറവേ ചെരിപ്പ് വെളിയിലിടാനാവാത്ത അവസ്ഥ. വാഹനത്തിനു കുറുകെ ചാടുന്ന നായ്ക്കളിൽ നിന്ന് തലനാരിഴയ്ക്കാണ് പല ജീവനുകളും രക്ഷപ്പെടുന്നത്. വളർത്തു നായ്ക്കളെ അനുസരണക്കേടിന്റെ പേരിൽ തെരുവോരത്ത് തള്ളുന്ന പതിവുമുണ്ട്. ഇവ വിശക്കുമ്പോൾ സമീപത്ത് കൂടി പോകുന്നവരെയോ മറ്റ് നായ്ക്കളെയോ ആക്രമിക്കും.
# എ.ബി.സി രണ്ടിടത്ത്
തെരുവു നായ്ക്കളെ കൊല്ലുന്നത് നിയമക്കുരുക്കിലാണ്. വന്ധ്യംകരണമാണ് നിലവിൽ പറ്റുന്നത്. ആറര വർഷം മുമ്പ് തുടങ്ങിയ ആനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) പദ്ധതി ത്രിതല പഞ്ചായത്തുകളുടെ സഹകരണം ഇല്ലാത്തതിനാൽ അവതാളത്തിലായി. കണിച്ചുകുളങ്ങര, മാവേലിക്കര എന്നിവിടങ്ങളിലുള്ള എ.ബി.സി സെന്ററുകളിൽ നായ്ക്കളെ പിടിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരുണ്ട്. തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തിൽ ഒതുങ്ങി. ഒരു സമയം ഒരു നായയെ മാത്രമേ വന്ധ്യംകരണം നടത്താനാവൂ. കൂടുതൽ നായ്ക്കളെ പിടിച്ചാലും പരിപാലിക്കാൻ സൗകര്യമില്ല.
# ഇരട്ടിയിലധികം വർദ്ധന
ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ പുതിയ സർവേ പൂർത്തിയായപ്പോൾ ഔദ്യോഗിക കണക്കനുസരിച്ച് 2012ലെക്കാൾ വളർത്തു നായ്ക്കളുടെയും തെരുവ് നായ്ക്കളും കൂടി. തെരുവ്നായ്ക്കളുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചെന്നാണ് കണക്കുകൾ.
കണിച്ചുകുളങ്ങര, മാവേലിക്കര എന്നിവടങ്ങളിലുള്ള ആനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) സെന്ററുകളുടെ സൗകര്യം വിപുലപ്പെടുത്തും. ആവശ്യപ്പെടുന്ന പഞ്ചായത്തുകളിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കും. രണ്ട് ബ്ളോക്കിന് ഒരു എ.ബി.സി സെന്റർ എന്ന തരത്തിൽ പുതിയത് സ്ഥാപിക്കും
കെ.ജി.രാജേശ്വരി, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ
ജില്ലയിലെ കണക്ക്
# 2012
വളർത്തുനായ.............................72,000
തെരുവ് നായ..............................24,000
# നിലവിൽ
വളർത്തുനായ............................1,05,297
തെരുവ് നായ..............................75,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |