ആലപ്പുഴ: വായ്പയുടെ തണലിൽ താറാവ് വളർത്തൽ ആരംഭിക്കുകയും പക്ഷിപ്പനി മൂലം വായ്പത്തുക ഇടിത്തീയാവുകയും ചെയ്തതോടെ ജില്ലയിലെ താറാവ് കർഷകർ കടുത്ത പ്രതിസന്ധിയിൽ. മുമ്പ് 800ഓളം താറാവ് കർഷകർ ഉണ്ടായിരുന്ന ജില്ലയിൽ നിലവിൽ 150 പേരാണുള്ളത്. പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയാലും നഷ്‌ടപരിഹാരം ലഭിക്കാതെ വന്നതോടെയാണ് പലരും പിൻമാറിയത്. പ്രതീക്ഷയോടെ വളർത്തിയ താറാവുകൾ ചത്തൊടുങ്ങുമ്പോൾ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ കർഷകർ വലയും. ഇൻഷ്വറൻസ് ഉണ്ടെങ്കിലും മതിയായ നഷ്ടപരിഹാരം ലഭിക്കില്ല. താറാവുകളെ 'തിരിച്ചറിയാൻ' കഴിയുന്നില്ലെന്ന പേരിലാണ് ഇൻഷ്വറൻസ് കമ്പനികൾ കർഷകരെ വട്ടംചുറ്റിക്കുന്നത്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ താറാവു കർഷകർക്കായി സർക്കാർ ഉടമസ്ഥതയിൽ ഒരു ഹാച്ചറിയാണ് പ്രവർത്തിക്കുന്നത്. അഞ്ച് സ്വകാര്യ ഹാച്ചറികളുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന താറാവുകളെയാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ താറാവ് കർഷകർ വാങ്ങുന്നത്. ഒരു ദിവസം പ്രായമായ താറാവിന് ഹാച്ചറികളിൽ 28 രൂപയാവും. 35 മുതൽ 50 ദിവസം വരെ പ്രായമായവയാണ് ചത്തത്. തീറ്റയും പ്രതിരോധ വാക്‌സിനും ഉൾപ്പെടെ ഒരു താറാവിന് 170 രൂപയോളം ചെലവായിട്ടുണ്ട്. മൂന്നര മാസമാവുമ്പോൾ ആൺ, പെൺ തിരിഞ്ഞ ശേഷം മുട്ടത്താറാവിനെ വളർത്താൻ നിറുത്തും. പൂവൻ താറാവുകളെ ഇറച്ചി ആവശ്യത്തിനായി ഒന്നിന് 280- 300 രൂപ നിരക്കിൽ വിൽക്കും. വ്യാപാരികൾ കിലോയ്ക്ക് 340-360 നിരക്കിലാണ് വിൽക്കുന്നത്. ചില കർഷകർ ഒന്നരമാസം ആകുമ്പോൾ തമിഴ്‌നാട്ടിലെ ഫാമുകളിലേക്ക് ഏജന്റുമാർ വഴി ഒന്നിന് 240 രൂപ നിരക്കിൽ കൂട്ടത്തോടെ വിൽക്കാറുണ്ട്. സംസ്ഥാനത്ത് കിലോയ്ക്ക് 40 രൂപയ്ക്ക് ലഭിക്കുന്ന തീറ്റയ്ക്ക് തമിഴ്‌നാട്ടിൽ 11 രൂപ മാത്രമാണുള്ളത്.
തമ്മിൽ തെറ്റി
പണ്ട് കൊയ്ത്തു കഴിഞ്ഞാൽ പാടത്ത് താറാവിനെ ഇറക്കുന്നതിൽ നെൽകർഷകർക്കും താത്പര്യമായിരുന്നു. പക്ഷേ ഇപ്പോൾ ഇരു വിഭാഗവും തമ്മിൽ വലിയ ബന്ധമില്ല. കാലം തെറ്റിയ കൃഷിയാണ് നിലവിൽ നടക്കുന്നത്. താറാവുകൾ പാടത്ത് ഇറങ്ങുന്നത് ചെറുകീടങ്ങളെ കൊന്നൊടുക്കുന്നതും മണ്ണിന് ഇളക്കമുണ്ടാക്കുന്നതുമാണ് തെറ്റാൻ കാരണം.
നഷ്ടപരിഹാരം പുതുക്കണം
2014ൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ താറാവ് കർഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ, 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. ഒരു ദിവസം പ്രായമായ താറാവിന്റെ വില 23ൽ നിന്ന് 28 ആയി. തീറ്റയ്ക്കും വാക്‌സിനും വില കൂടി. നഷ്ടപരിഹാര തുക യഥാക്രമം 150 ഉം 300ഉം രൂപയാക്കണമെന്നാണ് ആവശ്യം.
"പക്ഷിപ്പനിപോലെ മാരകമായ പ്ലാസ്റ്റർലാ, ഹൃദയാഘാതം എന്നിവ മൂലവും താറാവ് ചത്തോടുങ്ങാറുണ്ട്. ഇതിനും നഷ്ടപരിഹാരം നൽകണം. കൊന്നൊടുക്കുന്ന താറാവുകൾക്ക് നൽകുന്ന നഷ്ടപരിഹാരം രോഗം മൂലം ചത്ത താറാവുകൾക്കും ലഭിച്ചാൽ മാത്രമേ കർഷകർക്ക് ആശ്വാസമാകൂ"
അഡ്വ. ബി.രാജശേഖരൻ, സംസ്ഥാന പ്രസിഡന്റ്, ഐക്യതാറാവ് കർഷക സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |