കൊച്ചി: മാലിന്യസംസ്‌കരണത്തിലെ നിയമലംഘനങ്ങൾ മിന്നൽ പരിശോധനയിലൂടെ കണ്ടെത്തി കുറ്റക്കാരെ പിടിക്കാൻ കേരളമാകെ സ്ക്വാഡുകൾ വരുന്നു. വഴിയരികിലും ജലാശയങ്ങളിലും മാലിന്യംതള്ളുന്നത് വർദ്ധിക്കുകയും നിരോധിച്ച പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വില്പന രഹസ്യമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക സ്ക്വാഡുകളെ സജ്ജമാക്കുന്നത്. പ്രഖ്യാപനം ഉടനുണ്ടായേക്കും.
ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണബോർഡ് (പി.ബി.സി), തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയായിരിക്കും പ്രവർത്തനം. ശുചിത്വമിഷനാണ് സർക്കാരിന് മുന്നിൽ ഈ ആശയം മുന്നോട്ടുവച്ചത്.
സ്‌ക്വാഡിൽ 3 പേർ
പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനാണ് സ്‌ക്വാഡിന്റെ ചുമതല. ശുചിത്വ മിഷനിൽ നിന്ന് ഒരു ഓഫീസറും ഒരു പൊലീസ് ഉദ്യോഗസ്ഥനും ടീമിലുണ്ടാകും. പൊലീസ് ഉദ്യോഗസ്ഥരെ ഉടനടി ലഭ്യമാകില്ലെന്നതിനാൽ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയോ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ബന്ധപ്പെട്ട ഓഫീസിലെ ഉദ്യോഗസ്ഥനോ ആയിരിക്കും ഈ ചുമതല വഹിക്കുക. എല്ലാമാസവും അവസാന ശനിയാഴ്ച അതുവരെയെടുത്ത നടപടികൾ സർക്കാരിന് കൈമാറണം.
23
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഒരു സ്‌ക്വാഡും മറ്റു ജില്ലകളിൽ രണ്ട് സ്‌ക്വാഡും ഉണ്ടാകും. തദ്ദേശസ്ഥാപനങ്ങളെ രണ്ടായി തിരിച്ച് നോർത്ത്, സൗത്ത് എന്ന പേരിലാകും പ്രവർത്തിക്കുക.
ചുമതലകൾ
• നിരന്തര പരിശോധന.
• നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സ്രോതസ് കണ്ടെത്തൽ.
• സർക്കാർ ഉത്തരവുകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ.
• അനധികൃതമായി മാലിന്യം ശേഖരിക്കുന്നവരെ തടയൽ.
• അറവുമാലിന്യം, ദ്രവ്യമാലിന്യം പൊതുയിടങ്ങളിൽ തള്ളുന്നവരെ പിടിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |