ആലുവ: ആലുവയിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിന്റെ പേരിൽ പൊലീസ് പ്രദേശത്ത് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതായി കോൺഗ്രസ് ആരോപിച്ചു.
വൈകിട്ട് നാല് മുതൽ ഖദർ വസ്ത്രം ധരിച്ചവർക്കൊന്നും റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. അദ്വൈതാശ്രമം മുതൽ ദേശീയപാത വരെയും കനത്ത പൊലീസ് കാവലായിരുന്നു. കോൺഗ്രസ് ഹൗസിൽ നിന്ന് ചായ കുടിക്കാൻ ഇറങ്ങിയ പ്രവർത്തകർക്ക് മുന്നിലും പിന്നിലും 10 പൊലീസുകാർ വീതം നടന്നു. അടുത്തുള്ള ആശുപത്രിയിൽ പോയപ്പോഴും പള്ളിയിൽ പോയപ്പോഴും പൊലീസ് ഇവർക്ക് പിന്നിലുണ്ടായി. പൊലീസിനോട് പ്രവർത്തകർ കാര്യം തിരക്കിയപ്പോൾ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചാൽ പൊലീസിനു ക്ഷീണമാണെന്നും അതിനാൽ മുകളിൽ നിന്നും കനത്ത നിർദ്ദേശം ഉണ്ടെന്നുമായിരുന്നു മറുപടി.
മാത്രമല്ല, ആലുവ പൊലീസ് സ്റ്റേഷനിൽ കേസുള്ള എല്ലാ യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പേരിൽ എട്ടും പത്തും വാറൻഡുള്ള കേസുണ്ടെന്നും അതിനാൽ മുഖ്യമന്ത്രി വരുമ്പോൾ കരിങ്കൊടി കാണിച്ചാൽ റിമാൻഡ് ചെയ്യുമെന്ന മുന്നറിയിപ്പും ഉണ്ടായി.സർവമത സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങിയശേഷമാണ് അപ്രഖ്യാപിത വിലക്ക് പിൻവലിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |