കൊച്ചി: 22കാരൻ അഭിനാഥ് അസ്വസ്ഥതകളേതുമില്ലാതെ ഭക്ഷണം കഴിക്കുമ്പോൾ അമ്മ രജനിയുടെയും അച്ഛൻ സജാദിന്റെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പും. കാരണം ഏഴ് വർഷമായുള്ള അവരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതോടെയാണ് കണ്ണൂർ സ്വദേശിയായ അഭിനാഥ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അഭിനാഥിന് അപൂർവമായ 'റിഫ്ളക്സ് ഈറ്റിംഗ് എപ്പിലെപ്സി' എന്ന അപസ്മാര രോഗം പിടിപ്പെട്ടത്. രാജ്യത്ത് തന്നെ 400ലേറെ പേർക്ക് മാത്രം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള രോഗം വന്നാൽ ആഹാരം വായിൽ വയ്ക്കുമ്പോൾ മുഖം ഒരുവശത്തേക്ക് പോവുകയോ ആഹാരം വായിൽ നിന്ന് ഇറങ്ങാതിരിക്കുകയോ മോഹാലസ്യപ്പെടുകയോ ചെയ്യും.
അഭിനാഥിന് ഭക്ഷണം തന്നെ കഴിക്കാനാകാത്ത അവസ്ഥ. പലപ്പോഴും വെള്ളം മാത്രമേ കുടിക്കാറുള്ളൂ. സജാദും രജനിയും ഏകമകനായ അഭിനാഥിനെയും കൊണ്ട് പല ആശുപത്രികളും കയറി ഇറങ്ങി. രോഗം പൂർണമായി മാറുമെന്ന് ആരും പറഞ്ഞില്ല. ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതിനിടെയാണ് കുടുംബം കഴിഞ്ഞ ജനുവരിയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം മാർച്ച് അവസാനം ശസ്ത്രക്രിയയിലൂടെ ഈറ്റിംഗ് എപ്പിലപ്‌സി എന്ന അപസ്മാരത്തിന് പരിഹാരം കണ്ടു.
ബ്രെയിൻ മാപ്പിംഗ്
തുണയായി
ബ്രെയിൻ മാപ്പിംഗിലൂടെയാണ് അതിസൂക്ഷ്മ ശസ്ത്രക്രിയ നടത്തി വിജയകരമാക്കിയത്. ന്യൂറോളജിസ്റ്റ് ആൻഡ് എപിലെപ്റ്റോളജിസ്റ്റ് ഡോ.പി. ചന്ദു, എപ്പിലെപ്സി ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. നിഹാൽ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ടു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന അഭിനാഥിന് ആറ് മാസത്തെ തുടർ ചികിത്സയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |