കൊച്ചി: ഒന്ന് ശമിച്ച്, വീണ്ടും തിമിർത്തു പെയ്ത മഴ ജില്ലയെ വീണ്ടും വെള്ളക്കെട്ടിൽ മുക്കി. ഉച്ചയോടെയാണ് മഴ രൗദ്രരൂപം പുറത്തെടുത്തെടുത്തത്. വൈകിട്ട് ആറരവരെ പെരുമഴ നിന്നുപെയ്തു. നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും നിറുത്താതെ പെയ്ത്ത്. കളമശേരിയെയും പറവൂരിനെയും കാക്കനാടിനെയും മഴ വിറപ്പിച്ചു. കളമശേരിയിൽ 60മില്ലി മീറ്റർ മഴ പെയ്തു. പറവൂരിലും സമാനമായിരുന്നു സ്ഥിതി. മണിക്കൂറോളം മഴ നിറുത്താതെ പെയ്തതോടെ കഴിഞ്ഞദിവസം വെള്ളക്കെട്ടിലായ പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. കൊച്ചി ഇൻഫോപാർക്കിലും കളമശേരി മൂലേപ്പാടത്ത് നൂറോളം വീടുകളിലും ഇന്നലെയും വെള്ളം കയറി. താഴ്ന്ന പ്രദേശമായ ഇവിടെ അരയ്ക്ക് മുകളിലായിരുന്നു വെള്ളം. ഫയർഫോഴ്‌സ് ബോട്ട് എത്തിച്ച് മൂലേപ്പാടത്തെ കുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കുന്നുംപുറം ആലപ്പാട് നഗറിലും വീടുകളിൽ വെള്ളം കയറി. കുടുംബങ്ങളെ ജെ.സി.ബിയുടെ സഹായത്തോടെയാണ് വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്.
വീടുകൾ ശുചീകരിക്കുന്നതിനിടെയാണ് മൂലേപ്പാടത്ത് വീണ്ടും വെള്ളംകയറിയത്. പല വീടുകളിലെയും ഫ്രിഡ്ജ്, ടിവി, ഇൻവർട്ടർ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. കനത്ത മഴയിൽ മാലിന്യങ്ങളടക്കം ഒഴുകിവന്നിട്ടും നഗരസഭാ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. പടമുകളിൽ വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ തോട്ടിലേക്ക് പതിച്ചു. മഴയിൽ മതിലിടിഞ്ഞതോടെ കാറും തോട്ടിലേക്ക് പതിക്കുകയായിരുന്നു.
മൺസൂൺ ആരംഭിക്കുന്നതിനുമുന്നേ ആഞ്ഞടിച്ച് മഴ കൊച്ചി നഗരത്തെയടക്കം മുഴുവൻ വെള്ളക്കെട്ടിലാക്കിയിരുന്നു. ദേശീയപാതയിലും പ്രധാനറോഡുകളിലും വെള്ളം പൊങ്ങി ഏറെനേരം ഗതാഗതം നിശ്ചലമായി. അരൂർ-ഇടപ്പള്ളിദേശീയപാതയിൽ കുണ്ടന്നൂർ, ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളിൽ റോഡിൽ ഒന്നരടിയോളം വെള്ളം ഉയർന്നു. വാഹനങ്ങൾ പലതും വെള്ളം കയറി റോഡിൽ കുടുങ്ങി. ഇൻഫോപാർക്ക് ക്യാമ്പസിനുള്ളിലും പാർക്കിംഗ് ഏരിയയിലും വെള്ളം ഉയർന്നു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ചിലത് ഒഴുകി നീങ്ങി.
നഗരത്തിലും വ്യാപക വെള്ളക്കെട്ട്
എന്നത്തേയും പോലെ കെ.എസ്.ആർ.ടി.സ് ബസ് സ്റ്റാൻഡും പരിസരവും വെള്ളത്തിൽ മുങ്ങിയത് യാത്രക്കാരെ വലച്ചു. എറണാകുളം നോർത്ത് പരിസരത്തെ ഇടറോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. കലാഭവൻ റോഡ്, പുല്ലേപ്പടികതൃക്കടവ് റോഡ്, അരങ്ങത്ത് റോഡ്, പരമാര റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതുവഴിയുള്ള ഗതാഗതവും താറുമാറായി. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരവും വെള്ളക്കെട്ടിൽ വലഞ്ഞു. കടവന്ത്ര മേഖലയിലെ ഇടറോഡുകളിൽ വെള്ളം ഉയർന്നതോടെ ഗതാഗതം ദുഷ്‌കരമായി. കനത്ത മഴ പെയ്തിട്ടും മുമ്പ് വെള്ളം കയറാത്ത സ്ഥലങ്ങൾ പോലും ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ടിലായി. എം.ജി റോഡിലും വെള്ളക്കെട്ടിന് കുറവുണ്ടായില്ല. പശ്ചിമകൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായി. ചേരാനല്ലൂരിൽ മഞ്ഞുമ്മൽ കവല മുതൽ സിഗ്നൽ ജംഗ്ഷൻ വരെ ദേശീയപാതക്ക് ഏറ്റെടുത്ത സ്ഥലത്ത് വെള്ളക്കെട്ടുണ്ടായി. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |