കൊച്ചി: അനർഹമായി റേഷൻലിസ്റ്റിലെ മുൻഗണനാവിഭാഗത്തിൽ കയറിപ്പറ്റിയവരെ പുറത്താക്കൽ തുടരുന്നു. ജില്ലയിൽ ഇതുവരെ 8,530 റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്തായി. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത കാർഡുകളാണ് റദ്ദായത്. പകരം അർഹരായവരെ പരിഗണിക്കുന്നുണ്ട്. പുറത്തായവർ മതിയായ രേഖകൾ കാണിച്ചാൽ മുൻഗണന വിഭാഗത്തിൽ തുടരാം. മൂന്ന് വർഷം മുമ്പാണ് അനർഹരെ പുറത്താക്കൽ നടപടി ആരംഭിച്ചത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പുറത്താക്കൽ. എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് എന്നീ കാർഡ് ഉടമകളെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് ഇതുവരെ 60020 മുൻഗണന കാർഡുകൾ പുറത്തായി. കഴിഞ്ഞ ആറുമാസമായി റേഷൻ വാങ്ങാത്ത എ.എ.വൈ കാർഡുകാർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ആറുമാസമായി നടപടികൾ സ്വീകരിച്ചിരുന്നില്ല.
1000 ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ, അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടക്കുന്നവർ തുടങ്ങിയവർ പൊതുവിഭാഗത്തിൽ പെടുന്നവരാണ്.
സംസ്ഥാനം
സംസ്ഥാനത്ത് 60020 മുൻഗണന കാർഡുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിൽ 48952 പി.എച്ച്.എച്ച് കാർഡുകളും 6776 എ.എ.വൈ കാുകളും 4292 എൻ.പി.എസ് കാർഡുകളുമാണ് ഉൾപ്പെട്ടത്.
ജില്ലയിൽ ഒഴിവാക്കപ്പെട്ടവർ
പി.എച്ച്.എച്ച്-7,506
എ.എ.വൈ- 646
എൻ.പി.എസ്-378
ആകെ- 8,530
റേഷൻ കാർഡുകൾ- 9,14,583
ഗുണഭോക്താക്കൾ-3,340,430
എ.എ.വൈ 36,041
പി.എച്ച്.എച്ച് 2,81,059
എൻ.പി.എസ് 2,55,882
എൻ.പി.എൻ.എസ് 3,35,360
എൻ.പി.ഐ 6,241
തിരഞ്ഞെടുപ്പായതിനാൽ റേഷൻ വാങ്ങാത്തവരെ കണ്ടെത്തുന്ന നടപടി മുടങ്ങിയിരുന്നു. വകുപ്പിൽ നിന്ന് കഴിഞ്ഞ ആറുമാസമായി റേഷൻ വാങ്ങാത്ത എ.എ.വൈ കാർഡുടമകളുടെ വിവരം ലഭിച്ചിട്ടിട്ടുണ്ട്. ഇവരെ പറ്റിയുള്ള അന്വേഷണം നടക്കുകയാണ്.
ടി. സഹീർ
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |