നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള തന്റെ നവരസ ഭാവങ്ങൾ നേരിൽ കാണാൻ കലാമണ്ഡലം ഗോപിയെത്തി.
പച്ചവേഷപ്പകർപ്പിൽ 'ഗോപിയാശാന്റെ' നവരസങ്ങളുടെ സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിംഗിൽ ആവിഷ്‌കരിച്ചാണ് സിയാലിൽ സൂക്ഷിച്ചിട്ടുള്ളത്. അല്പം വയ്യായ്മയുണ്ടെങ്കിലും ഒരുദിവസം മുഴുവനും ആശാൻ കഥകളി വേഷം ധരിച്ച് സിയാലിനായി നിന്നു. അവയെ വിശദമായി ഫോട്ടോഗ്രഫുകളിലാക്കി പ്രശസ്ത ചിത്രകാരൻ മോപസാംഗ് വാലത്ത് പെയിന്റിംഗിൽ ആവിഷ്‌കരിച്ചു.
സിയാൽ പോലുള്ള അഭിമാന സ്ഥാപനങ്ങൾ ഇത്തരം കലാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. പ്രോത്സാഹനമുണ്ടെങ്കിൽ ക്ലാസിക്കൽ കലാരൂപങ്ങൾ നിലനിൽക്കും. ഒരോ കലാ പ്രദർശനങ്ങൾക്ക് പിന്നിലും നീണ്ടകാലത്തെ പ്രയത്‌നം ആവശ്യമാണ്. വിമാനത്താവളങ്ങൾ പോലെ രാജ്യാന്തര യാത്രക്കാർ എത്തുന്ന ഒരു സ്ഥലത്ത് ഇത്തരം പ്രദർശനങ്ങളിലൂടെ കലാകാരൻമാർക്ക് നൽകുന്ന പിന്തുണ വലുതാണെന്ന് ഗോപി കൂട്ടിച്ചേർത്തു. പ്രോജക്ട് കോ. ഓർഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ. രാജശേഖർ പി. വൈക്കം, ചിത്രകാരൻ മോപ്പസാംഗ് വാലത്ത്, കഥകളി ഗായകൻ കോട്ടക്കൽ മധു, വിമാനത്താവള ഡയറക്ടർ ജി. മനു, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, വി. ജയരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കലാസാംസ്കാരിക വേദി ലക്ഷ്യം
ഒരു യാത്രാ സംവിധാനം എന്നതിലപ്പുറം വിമാനത്താവളത്തിൽ കലാ-സാംസ്‌കാരിക വേദിയൊരുക്കുകയാണ് സിയാലെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.'കേരളത്തിന്റെ മഹാ കലാകാരൻമാർക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തിൽ ഇടങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കലാമണ്ഡലം ഗോപിയുടെ നവരസ പെയിന്റിംഗ് ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുള്ളതെന്ന് എസ്. സുഹാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |