
കൊച്ചി: മാടമ്പള്ളിയിലെ മനോരോഗിയെ മണിച്ചിത്രത്താഴിട്ട് പൂട്ടിയത് പോലെ, കൈവിലങ്ങിട്ട് പൂട്ടാൻ കൊച്ചി പൊലീസ് കാത്തിരിക്കുന്ന തമിഴ്നാട് സ്വദേശി ആരാണ് ? എറണാകുളം നഗരത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കോടതികൾക്കും നിരന്തരം സ്ഫോടന ഭീഷണി നിറഞ്ഞ സന്ദേശങ്ങൾ അയക്കുന്ന ആളെ തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾക്ക് ഇതേവരെ സാധിച്ചിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ 12.59നും വെളുപ്പിന് 4.30നും പനമ്പിള്ളിനഗറിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ ഔദ്യോഗിക മെയിലിൽ രണ്ട് തവണയാണ് സ്ഫോടന ഭീഷണി സന്ദേശങ്ങളെത്തിയത്. പാസ്പോർട്ട് ഓഫീസും നഗരത്തിലെ പോസ്റ്റ് ഓഫീസുകളും ഐ.ഇ.ഡി, ആർ.ഡി.എക്സ് പ്രയോഗിച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. കൊച്ചി സിറ്റി പൊലീസിന്റെ ബോംബ് സ്ക്വാഡ് പാസ്പോർട്ട് കെട്ടിടം അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്തിയില്ല.
ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി രജിസ്ട്രാറുടെ ഔദ്യോഗിക മെയിലിൽ മറ്റൊരു ഭീഷണി സന്ദേശമെത്തി. 12.30ന് ഹൈക്കോടതിയിൽ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. ഒരു വർഷത്തിനിടെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിനും വടക്കൻ പറവൂർ കോടതിക്കും സമാന ഭീഷണികൾ ലഭിച്ചിരുന്നു.
2021 മുതൽ കൊച്ചി നഗരം കേന്ദ്രീകരിച്ച് ബോംബ് ഭീഷണികൾ ലഭിക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് ആദ്യ സമുദ്ര പരീക്ഷണം (സീ ട്രയൽസ്) പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷമായിരുന്നു ഇത്. കൊച്ചി കപ്പൽശാലയിലും കൊച്ചി ദക്ഷിണ നാവികത്താവളത്തിലും ഐ.എൻ.എസ് വിക്രാന്തിലും സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. വിമാനവാഹിനി കൊച്ചിയിൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്തതോടെ ഭീഷണികൾ നിലച്ചു. ഇത്തവണ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് തുടർച്ചയായി സ്ഫോടന സന്ദേശങ്ങൾ. ഇത് യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തൽ.
പോക്സോ കേസുമായി ബന്ധം?
ഒരു പോക്സോ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിക്ക് കോടതികളിൽ നിന്ന് നേരിടേണ്ടിവന്ന നീതി നിഷേധമാണ് ഭീഷണി സന്ദേശക്കൾക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഭീഷണി മെയിലുകളിൽ ഇതേപ്പറ്റി സൂചനയുണ്ടെന്ന് പൊലീസ് പറയുന്നു. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്റർനെറ്റ് വിളികൾ പോലെ, കണ്ടെത്താൻ എളുപ്പമല്ലാത്ത ഹോട്ട് മെയിൽ, ഔട്ട്ലുക്ക് മെയിലുകൾ വഴിയാണ് ഭീഷണി സന്ദേശങ്ങൾ വരുന്നത്. വിമാനവാഹിനിക്കും കപ്പൽശാലയ്ക്കും നേരെയുള്ള ബോംബ് ഭീഷണി അന്വേഷിക്കുന്ന കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡിനും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഭീഷണി സന്ദേശമടങ്ങിയ മെയിലുകൾ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സെർവറുകൾ വഴി കറങ്ങിത്തിരിഞ്ഞ് എത്തിയെന്ന് മാത്രമാണ് കണ്ടെത്താനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |