കൊച്ചി: കേന്ദ്രമന്ത്രിയുടെ പി.എ ചമഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്തിയയാൾ പിടിയിലായി. തൃശൂർ പുന്നയൂർ വില്ലേജിൽ കൊട്ടാരത്തിൽ വീട്ടിൽ നവാബിനെയാണ് (32)എറണാകുളം സെൻട്രൽ സി.ഐ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റുചെയ്തത്. സൈക്കോളജിസ്റ്റായ പ്രതി എറണാകുളം മറൈൻഡ്രൈവിലെ ഒരു അപ്പാർട്ട്മന്റിലായിരുന്നു താമസം. പൊലീസ് പറയുന്നത്: കേന്ദ്രമന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് പറഞ്ഞാണ് ഇയാൾ പരാതിക്കാരെ സമീപിച്ചത്. ദുബായിലും മറ്റു രാജ്യങ്ങളിലും കോളേജുകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കുമെന്നും അവിടെ ജോലിനൽകുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഉദ്യോഗാർഥികളെ വൻ തുക വാങ്ങി ദുബായിലേക്ക് വിസിറ്റിംഗ് വിസയിൽ അയക്കുകയാണ് ചെയ്തിരുന്നത്.
കേന്ദ്രസർക്കാർ കയറ്റി അയക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ദുബായിലെ കടകളിലെത്തിക്കുന്നതിന് ഓർഡറെടുക്കണമെന്ന് പറഞ്ഞാണ് പരാതിക്കാരന്റെ സഹോദരനിൽനിന്ന് പണം വാങ്ങിയത്. കൂടാതെ ഒരു എം.പിക്ക് സമ്മാനമായി നൽകാനെന്ന് പറഞ്ഞ് ഒന്നരലക്ഷംരൂപ വിലവരുന്ന ആപ്പിൾഫോൺ വാങ്ങുകയും ചെയ്തു.
ദുബായിലും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളുടെ കൈയിൽനിന്ന് പ്രതി പണം വാങ്ങിയതായാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇയാൾ അറസ്റ്റിലായതറിഞ് സ്ത്രീകളടക്കം കൂടുതൽപേർ പൊലീസിനെ സമീപിക്കുന്നുണ്ട്. തന്റെ പേരിൽ ആശുപത്രിയുണ്ടെന്നും ഇയാൾ പറഞ്ഞതായി പരാതിക്കാർ അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ പ്രതി ഹോസുർ, ബംഗളൂരു, നേപ്പാൾ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |