ഫോർട്ടുകൊച്ചി : പുതുവത്സരാഘോഷമായ കൊച്ചിൻ കാർണിവൽ നടത്തിപ്പിലെ അപാകതയിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. തിരക്കേറിയ ആഘോഷ പരിപാടികൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വാക്കുകളിലൊതുങ്ങിയെന്നാണ് ആക്ഷേപം.
ഫോർട്ടുകൊച്ചി ആർ.ഡി.ഒ.ചെയർമാനായ കാർണിവൽ കമ്മിറ്റി സുരക്ഷ സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങളൊന്നും പ്രാബല്യത്തിലാക്കാൻ കഴിഞ്ഞില്ലെന്നാണ് പരാതി. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ എടുക്കേണ്ട മുൻകരുതലുകളൊന്നും തന്നെ സ്വീകരിച്ചില്ല. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങാൻ ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഭാഗികമായാണ് നടന്നത്. രണ്ട് റോ- റോയെങ്കിലും സർവീസിന് വേണമെന്നിരിക്കെ ആകെയുള്ള ഒന്നിൽ ഉൾക്കൊള്ളാവുന്നതിൽ ഇരട്ടി യാത്രക്കാരാണ് കയറിയത്. പലപ്പോഴും വലിയ അപകടഭീതിയിലായിരുന്നു റോ-റോ യാത്ര.
ആഘോഷ വേളയിൽ അപകടങ്ങളുണ്ടായാൽ അടിയന്തര വൈദ്യസഹായം നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ പുതുവത്സരാഘോഷങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രിച്ച് ശീലമുള്ള ഉദ്യോഗസ്ഥരുണ്ടായിട്ടും അവർക്ക് ചുമതല നൽകുന്നതിൽ പൊലീസിനും വീഴ്ചയുണ്ടായതായാണ് ആക്ഷേപം.
ഫോർട്ടുകൊച്ചിയിലെ പ്രധാന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പുവരുത്തുന്ന കാര്യത്തിലും അധികൃതർക്ക് പിഴവ് പറ്റി. ആഘോഷം വേദിയായ ഫോർട്ടുകൊച്ചി പരേഡ് മൈതാനിക്ക് സമീപത്തെ ഹോംസ്റ്റേകളിലേക്കും വീടുകളിലേക്കും ആളുകൾ കൂട്ടമായി തള്ളിക്കയറുകയും നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസും കാർണിവൽ നടത്തിപ്പുകാരും പരാജയപ്പെട്ടു. ഇത് സംബന്ധിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
ആഘോഷത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആളുകൾ മടങ്ങിപ്പോകാൻ കഴിയാതെ റോഡരികിലും കടത്തിണ്ണകളിലും മറ്റും കഴിയുന്ന കാഴ്ചയാണുണ്ടായത്. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദേശികളും വലഞ്ഞു. ഇത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. കാർണിവൽ നടത്തിപ്പ് ജനകീയ ആഘോഷ സമിതിയുടെ കീഴിലാക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |