മട്ടന്നൂർ: കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക സ്ഥലം പ്രയോജനപ്പെടുത്തി ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്തെ ഇൻക്യുബേറ്ററുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ നടത്തുന്ന കണ്ടുപിടിത്തങ്ങളുടെ വ്യവസായ ഉത്പാദനത്തിന് കോളജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകളിൽ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. അതിന് സമാനമായ മറ്റ് വ്യവസായങ്ങൾക്കും ആ സ്ഥലം ഉപയോഗിക്കാം. കുട്ടികൾക്ക് ക്ലാസിന് ശേഷമുള്ള സമയം ഇവിടെ ജോലി ചെയ്യാം. പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നതെങ്കിൽ അതിന് ക്രെഡിറ്റ് കൊടുക്കാം. ഈ വർഷം തന്നെ ഇത് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 38 കോളജുകൾ ഇതിനകം തന്നെ ഇതിന് തയ്യാറായി സർക്കാറിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.
ഇനി വ്യവസായ വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലം ഉത്തരകേരളമാണെന്ന് മന്ത്രി പറഞ്ഞു.
കെ.കെ ശൈലജ എം.എൽ.എ അദ്ധ്യക്ഷയായി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂരിന്റെ സംരംഭ സാധ്യതകൾ എന്ന വിഷയം മലബാർ ഫർണിച്ചർ കൺസോർഷ്യം എം.ഡി കെ.പി രവീന്ദ്രൻ അവതരിപ്പിച്ചു. സംരംഭക വർഷത്തിന്റെ ഭാഗമായി കണ്ണൂരിലേക്ക് കടന്നു വരുന്ന പുതിയ പ്രൊജക്ടുകളെക്കുറിച്ച് എ.എസ് ഷിറാസ് അവതരിപ്പിച്ചു.
എല്ലാ കാലത്തും തലയിൽ ചുമടെടുക്കാൻ പറ്റില്ല
എല്ലാ കാലത്തും തലയിൽ ചുമടെടുക്കാൻ പറ്റില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചുകൊണ്ടുതന്നെ പുതിയ രീതികൾ കൊണ്ടുവരണം. അതിന് വേണ്ട പരിശീലനം നൽകണം. ട്രേഡ് യൂനിയനുകൾ റിക്രൂട്ടിംഗ് ഏജൻസിയല്ല. തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ നിയമപരമായ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാനും ട്രേഡ് യൂനിയനുകൾക്ക് അവകാശമുണ്ട്. പക്ഷേ, ആര് പണിയെടുക്കണം, ആരെ എടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ഥാപനം നടത്തുന്നവർക്കുള്ളതാണ്. ഇതാണ് സർക്കാറിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. നിയമപരമായ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |