മയ്യിൽ: രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്ന ബി.ജെ.പിയ്ക്കും ആർ.എസ്.എസിനുമെതിരെ ജനം വിധി എഴുതുമെന്ന് സി പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മയ്യിലിൽ നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേന്ദ്രസർക്കാരിനോട് വിയോജിപ്പുള്ള എല്ലാ ശബ്ജങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.പ്രതിപക്ഷത്തെ കേന്ദ്രഏജൻസികളായ സി ബി.ഐയെയും ഇ.ഡിയെയും ഐ.ടിയെയും ഉപയോഗിച്ച് വേട്ടയാടുന്നു, അറസ്റ്റ് ചെയ്യുന്നു. രാഷ്ട്രീയ എതിരാളികളായാലും സാമൂഹ്യപ്രവർത്തകരായാലും മാദ്ധ്യമപ്രവർത്തകരായാലും ജനാധിപത്യനിലപാട് സ്വീകരിക്കുന്നവർ ആരായലും അവർക്ക് മോദി ഭരണത്തിൽ രക്ഷയില്ലാതായിരിക്കുകയാണ്. അതു കൊണ്ട് തന്നെ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് താഴെയിറക്കുകയെന്നതായിരിക്കണം നമ്മുടെ ഉത്തരവാദിത്വമെന്നും കാരാട്ട് പറഞ്ഞു.
'ലക്ഷ്യം ഹിന്ദുക്കളുടെ ക്ഷേമമല്ല"
ഒരു ഹിന്ദുരാഷ്ട്രനിർമിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് ആർ.എസ്.എസ് ചിന്തിക്കുന്നത്. ഹിന്ദു രാഷ്ട്രമെന്ന് പറയുമ്പോഴും ഹിന്ദുക്കളുടെ ക്ഷേമമല്ല അവർ ഉദ്ദേശിക്കുന്നത്. ഹിന്ദുവിഭാഗത്തിൽപ്പെടുന്ന സാധാരണക്കാരായ കർഷകർ, തൊഴിലാളികൾ തുടങ്ങിയവർ മോദി ഭരണത്തിൽ ഏറ്റവും ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തടിച്ചുകൊഴുത്തതും സുഖസൗകര്യങ്ങൾ അനുഭവിക്കുന്നതും ഒരു കൂട്ടം സമ്പന്നരാണെന്നതാണ് യാഥാർത്ഥ്യമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |