കാസർകോട് : കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന കോൺഗ്രസ് ഇന്ത്യ കൂട്ടായ്മയുടെ നിലപാടുകൾക്ക് എതിരെ പ്രവർത്തിക്കുകയാണെന്ന് സി പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. രണ്ട് മുഖ്യമന്ത്രിമാരെ അറസ്‌റ്റ് ചെയ്‌തിട്ടും കേരള മുഖ്യമന്ത്രിയെ എന്ത് കൊണ്ട് അറസ്‌റ്റ് ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം പക്വതയില്ലായ്‌മയാണെന്നും കാരാട്ട് കുറ്റപ്പെടുത്തി. കാസർകോട് പ്രസ് ക്ളബ്ബിൽ നടന്ന ജനസഭയിൽ സംസാരിക്കുകയായിരുന്നു കാരാട്ട്.
കേരളത്തിൽ നേരത്തെ തന്നെ വി.ഡി.സതീശനും കമ്പനിയും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. ഇന്ത്യ കൂട്ടായ്മയുടെ നിലപാടുകൾക്ക് വിരുദ്ധമാണിത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തപ്പോൾ സി.പി.എം ശക്തമായി എതിർത്തിട്ടുണ്ട്. രാഹുൽഗാന്ധിയുടെ ലോക്സഭാ അംഗത്വം അയോഗ്യമാക്കിയപ്പോഴും പ്രതിഷേധിച്ചു. ഇന്ത്യ കൂട്ടായ്മക്ക് അധികാരം ലഭിച്ചാൽ സർക്കാർ രൂപീകരിക്കുക പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിക്കാറില്ല. 'ഇന്ത്യ' എന്നത് മുന്നണിയല്ല. ബി.ജെ.പിക്കെതിരെ പൊരാടുന്ന 26 പാർട്ടികളുടെ പൊതുവേദിയാണ്.
നിർമല സീതാരാമന്റെ നിലപാട് അത്ഭുതകരം
ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറൽ ബോണ്ട് ബി.ജെ.പി അധികാരത്തിൽ വന്നാൽ പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത് അത്ഭുകരമാണ്. ആളുകളെ ഇ.ഡിയെയും മറ്റും കാട്ടി ഭീഷണിപ്പെടുത്തി വാങ്ങുന്നതാണ് ഇലക്ടറൽ ബോണ്ട്. ഇത് തെറ്റാണെന്ന് കണ്ടാണ് പരമോന്നത കോടതി റദ്ദാക്കിയത്. സി.പി.എമ്മാണ് കോടതിയിൽ പരാതി നൽകിയത്. ഇലക്ടറൽ ബോണ്ട് വഴി 8254 കോടിയുടെ അഴിമതി നടത്തിയ ബി.ജെ.പിക്ക് വേണ്ടി പ്രതിപക്ഷ നേതാക്കൾ അഴിമതിക്കാരെന്ന് ആരോപിക്കുകയാണ് മോദിയെന്നും കാരാട്ട് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |