കണ്ണൂർ: സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫീ എന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'അമർ അക്ബർ അന്തോണി എന്ന സിനിമയിലെ 'നല്ലവനായ ഉണ്ണി' യെപ്പോലെയാണ് ഷാഫി പറമ്പിൽ. എത്രയൊക്കെ തറവേല നടത്തിയാലും കെ.കെ. ശൈലജയുടെ ജയം തടയാൻ നിങ്ങൾക്കാകില്ല. വൻ ഭൂരിപക്ഷത്തിൽ വിജയിക്കും' ജയരാജൻ പറഞ്ഞു.
മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ഷാഫി പറയുന്നത്. പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നത്? യു.ഡി.എഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷൻ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ? തിരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോൽക്കും. പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്. ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ലെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |