കണ്ണൂർ: ബീച്ച് ടൂറിസം വേരുപിടിച്ചുകഴിഞ്ഞ കണ്ണൂരിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ തയ്യാറാകാതെ അധികൃതർ. ലൈഫ് ഗാർഡ് നിയമനം നടത്താതെയാണ് ബീച്ച് ടൂറിസത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.
മഴക്കാലത്തടക്കം ആളുകൾ ബീച്ചുകളിൽ എത്തുന്ന സാഹചര്യത്തിൽ കടുത്ത അപകടസാദ്ധ്യതയാണ് ഇതുവരെ നിലനിൽക്കുന്നത്.
ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നിയമിച്ച കുറച്ചുപേർ മാത്രമാണ് നിലവിൽ ബീച്ചുകളിൽ രക്ഷാപ്രവർത്തകരായുള്ളത്. ജില്ലയിലെ ഏഴ് ബീച്ചുകളിലായി ഇരുപതിൽ താഴെ ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്. വേണ്ടത് 72 പേരാണ്. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ പോലും വിരലിലെണ്ണെവുന്ന ലൈഫ് ഗാർഡുമാർ മാത്രമാണ് ഉള്ളത്.ഒരു ഷിഫ്റ്റിൽ ആകെ ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ഈ ബീച്ചുകളിൽ ഉള്ളത്.
ക്ഷണിച്ചുവരുത്തരുത് അപകടത്തെ
ലൈഫ് ഗാർഡുമാരുടേതടക്കം കരാർ നിയമനമായതിനാൽ മറ്റ് ജോലി ലഭിക്കുമ്പോൾ വിട്ടുപോകുന്ന സ്ഥിതിയുമുണ്ട്. മത്സ്യതൊഴിലാളികളടക്കമുള്ളവരാണ് ലൈഫ്ഗാർഡുകളായി എത്തുന്നത്. എഴുത്തു പരീക്ഷയും ശാരീരിക ക്ഷമതയും മെഡിക്കൽ ടെസ്റ്റും ട്രെയിനിംഗും ഉൾപ്പെടെ കഴിഞ്ഞാണ് ഇവരുടെ നിയമനം. എന്നാൽ തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. നല്ല മനസാന്നിദ്ധ്യം ആവശ്യമായ ജോലിക്ക് വേണ്ടത്ര പ്രതിഫലം നൽകാത്തത് ഇവരെ നിരാശപ്പെടുത്തുന്നുണ്ട്. പരിചയസമ്പന്നരായ ലൈഫ് ഗാർഡുമാർ വിട്ടുപോയാൽ സന്ദർശകരുടെ ജീവൻ തന്നെ അരക്ഷിതമാകുമെന്ന വസ്തുത അധികൃതർക്ക് ഇനിയും ബോദ്ധ്യപ്പെട്ടിട്ടുമില്ല.
ആര് രക്ഷിക്കാൻ ബീച്ച് അപകടങ്ങളിൽ നിന്ന്
സുരക്ഷ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവർ പോലുമില്ല
വർഷങ്ങളുടെ പഴക്കമുള്ള റെസ്‌ക്യൂ ട്യൂബ്
ഉപയോഗശൂന്യമായ റെസ്‌ക്യൂ ബോർഡ്, ലൈഫ് ബോയ്
ഫസ്റ്റ് എയ്ഡ് ബോക്സ്, സെർച്ച് ലൈറ്റ്, ഡിങ്കിബോട്ട്, വാക്കിടോക്കി, വാട്ടർ സ്‌കൂട്ടർ, സ്പീഡ് ബോട്ട് എന്നിവ മിക്കയിടത്തുമില്ല
എന്നുകിട്ടും ലൈഫ് ബോയ്
ഒഴുക്കിൽപ്പെടുന്നവരെ 30 സെക്കൻഡിനുള്ളിൽ രക്ഷിക്കാൻ സാധിക്കുന്ന 200 കിലോ ഭാരശേഷിയുള്ള റിമോട്ട് കൺട്രോൾ സംവിധാനമായ ലൈഫ് ബോയ് ജില്ലയിലില്ല.രണ്ടുവർഷം കൂടുമ്പോൾ ഡിസംബറിൽ സുരക്ഷാ ഉപകരണങ്ങൾ, പുതിയ യൂണിഫോം, റെയിൻകോട്ട്, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ലഭ്യമാക്കണമെന്നാണ് ജീവൻരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യം.
മതിയായ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.പലപ്പോഴും ബീച്ചുകളിലെത്തുന്നവരെ നിയന്ത്രിക്കാൻ ആളില്ലാത്തതാണ് വലിയ അപകടങ്ങൾക്ക് വഴി വെക്കുന്നത്.
ചാൾസൺ ഏഴിമല,ലൈഫ് ഗാർഡ് ,പയ്യാമ്പലം ബീച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |