കൊട്ടിയൂർ: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ഇന്നലെ കൊട്ടിയൂർ പെരുമാൾക്ക് പുണർതം നാൾ മധുരം പകർന്ന് ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. വൈശാഖോത്സവ കാലത്ത് നാല് ചതുശ്ശതം വലിയ വട്ടളം പായസമാണ് പെരുമാൾക്ക് നിവേദിക്കുന്നത്. ഇന്നലെ രണ്ടാമത്തെ പായസ നിവേദ്യമായ പുണർതം ചതുശ്ശതം ഉച്ചയ്ക്ക് പന്തീരടി പൂജയോടൊപ്പമാണ്
പെരുമാൾക്ക് നിവേദിച്ചത്. അരി, തേങ്ങ, ശർക്കര, കദളിപ്പഴം എന്നീ നാലു പദാർത്ഥങ്ങൾ പ്രധാനമായും പ്രത്യേക അനുപാതത്തിൽ ചേർത്തുള്ള കൂട്ടാണ് കൊട്ടിയൂരിൽ ചതുശ്ശതം പായസം നിവേദിക്കുന്നതിന് ഉപയോഗിക്കുന്നത്. ആചാരപ്രകാരം കോട്ടയം കിഴക്കേ കോവിലകമാണ് പുണർതം ചതുശ്ശതം നടത്തുന്നത്. പായസം നിവേദിച്ച ശേഷം മണിത്തറയിലും കോവിലകം കൈയാലയിലും പായസം വിതരണം ചെയ്തു. മൂന്നാമത്തെ പായസ നിവേദ്യം നാളെ ആയില്യം നാളിലാണ് നിവേദിക്കുക.
ദർശനത്തിന് മണിക്കൂറുകൾ
ഇന്നലെയും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തർ പെരുമാൾ സന്നിധിയിലെത്തി ദർശനം നടത്തി മടങ്ങിയത്. പുലർച്ചെ മൂന്നു മണിമുതൽ തന്നെ അക്കരെ സന്നിധാനം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ വലിയ ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്. ഗതാഗത തടസം രൂക്ഷമായതോടെ ഭക്തജനങ്ങളിൽ പലരും വാഹനങ്ങളിൽ നിന്നുമിറങ്ങി കാൽനടയായി അക്കരെ സന്നിധിയിൽ എത്തിച്ചേർന്നു. ഇടയ്ക്കിടെ പെയ്ത മഴയും ഭക്തജനങ്ങൾക്ക് സുഗമമായി ദർശനം നടത്തി മടങ്ങുന്നതിന് തടസമായി. അവധി ദിവസമായതിനാൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |