അമ്പലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി മാദ്ധ്യമങ്ങളിൽ ഭർത്താവ് മാന്നാർ ഇരമത്തൂർ സ്വദേശി പ്രമോദിന്റെ പേരു കേൾക്കുമ്പോൾ, തന്നെ കൊല്ലാനെത്തിയ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ തരിച്ചിരിക്കുകയാണ് രാധു.
പ്രമോദുമായുള്ള ജീവിതം മടുത്ത് മാന്നാറിലെ ഭർതൃവീട്ടിൽ നിന്നും ഒമ്പതും പത്തും വയസുള്ള രണ്ട് ആൺമക്കളുമായി സ്വന്തം വീടായി തോട്ടപ്പള്ളി മാധവത്ത് എത്തി ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു കഴിഞ്ഞ മാർച്ച് 24ന് രാത്രി 8.30 ഓടെ ആക്ടീവ സ്‌കൂട്ടറിൽ പ്രമോദിന്റെ വരവ്. ഇവിടെ വച്ച് രാധുവിന്റെ പിതാവ് മോഹൻദാസുമായി വാക്കേറ്റം ഉണ്ടായി. ഒച്ചയും ബഹളവും കേട്ട് നാട്ടുകാരും വിവരം അറിഞ്ഞ് അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തി.
ഓരോ ലിറ്റർ പെട്രോൾ നിറച്ച 3 കുപ്പികളും, 6 ഗുണ്ടുകളും, ലൈറ്ററും കത്തിയുമായി നിൽക്കുന്ന പ്രമോദിനെയാണ് പൊലീസ് കണ്ടത്. തുടർന്ന് അര മണിക്കൂറോളം നീണ്ട മൽപ്പിടുത്തത്തിലൂടെയാണ് നന്നായി മദ്യപിച്ചിരുന്ന പ്രമോദിനെ പൊലീസ് കീഴടക്കിയത്. ഈ കേസിൽ പ്രമോദ് റിമാൻഡിലായി ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് അമ്പലപ്പുഴ സി.ഐ എം.പ്രതീഷിന് കലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നുള്ള ഊമക്കത്ത് ലഭിക്കുന്നത്. ഇതിൽ നിന്നാണ് 15 വർഷം മുമ്പ് നടന്ന കലയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2013 ഏപ്രിൽ 9നായിരുന്നു രാധുവിന്റെയും പ്രമോദിന്റെയും വിവാഹം നടന്നത്. അന്ന് ഡ്രൈവറായിരുന്നു പ്രമോദ്. സ്ഥിരമായി മദ്യപിച്ചിരുന്ന പ്രമോദിന് ജോലിക്കു പോകാൻ വലിയ മടിയായിരുന്നു. സുഹൃത്തുക്കളെല്ലാം സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരായതിനാൽ ഇവരുമൊത്ത് പകലും രാത്രിയും മദ്യപിക്കുന്നതായിരുന്നു പ്രമോദിന്റെ ശീലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |