കൂത്തുപറമ്പ് :നൂറാം വയസിലും കുന്നത്ത് ദേവകി അമ്മ വായനയെന്ന ദിനചര്യയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കില്ല.ഏതെല്ലാം ശീലങ്ങൾ മാറ്റിയിട്ടുണ്ടെങ്കിലും ഇത് മാത്രം പറ്റില്ലെന്ന് ഈ മുത്തശ്ശി അറുത്തുമുറിച്ചു പറയും. എല്ലാ ദിവസവും പത്രങ്ങൾ വായിക്കും.പുറമെ ആരോഗ്യ മാസിക ഉൾപ്പെടെയുള്ള മറ്റു പ്രസിദ്ധീകരണങ്ങളും. കൂത്തുപറമ്പ് സ്‌നേഹനികേതനിലെ വൃദ്ധസദനത്തിൽ സ്വയം വായിക്കുന്നത് മാത്രമല്ല, മറ്റുള്ളവർക്ക് വായിച്ചുകൊടുക്കുകയും ചെയ്യും ഇവർ.
തലശ്ശേരി ചേറ്റംകുന്ന് സ്വദേശി ആയിരുന്ന ദേവകി തന്റെ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സർക്കസിൽ ചേർന്നതാണ് .കുറെവർഷം ഗ്രേറ്റ് ബോംബെ ,ജെമിനി തുടങ്ങിയ സർക്കസ് കമ്പനികളിലെ സിംഗിൾ ഡബിൾസ് ട്രപ്പിസ് താരമായിരുന്നു. ഇന്ത്യയിൽ ഉടനീളവും നേപ്പാളിലും സർക്കസ് കളിച്ച കാലഘട്ടങ്ങളിലും നിത്യേന ഇംഗ്ലീഷ് പത്രം വായിക്കുമായിരുന്നു.
പ്രായം 100 പിന്നിടുമ്പോഴും കാഴ്ചക്ക് ഒരു ബുദ്ധിമുട്ടും വരാത്തത് ദൈവകടാക്ഷമായി ഇവർ കരുതുന്നു. തന്റെ ഇഷ്ട വിനോദമെന്നാൽ വായിക്കുക എന്നാണ് മുത്തശ്ശിയുടെ ഉത്തരം. മാതാപിതാക്കൾ മരിച്ചതിന്റെയും സർക്കസ് ജീവിതത്തിന് ശേഷം ഒറ്റപ്പെടുകയും ചെയ്തതിന്റെ സങ്കടങ്ങളെല്ലാം വായിച്ചുതള്ളി അകറ്റുകയാണ് ഒരു നൂറ്റാണ്ടു മുഴുവനായി കണ്ട കണ്ണുകളോടെ ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |