കണ്ണൂർ: രാജ്യാന്തര ചരക്കുനീക്കം കൂടി തുടങ്ങിയതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ലോകവ്യോമയാന ഭൂപടത്തിൽ ഇടം നേടുന്നു. പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനിടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ലോക വ്യോമയാന ഭൂപടത്തിൽ കണ്ണൂർ ഇടംനേടുന്നത്. അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലിന്റെയും സംസ്ഥാന സർക്കാരിന്റെയും വലിയ നേട്ടമാണിത്.
ആഭ്യന്തര ചരക്കുനീക്കം ആരംഭിച്ച് ഏഴു മാസത്തിനകം രാജ്യാന്തര ചരക്കുനീക്കവും തുടങ്ങാനായത് സമാനതകളില്ലാത്ത നേട്ടമായി വിലയിരുത്തപ്പെടുന്നു.
എയർപോർട്ട് അതോറിറ്റി കണക്കെടുപ്പിൽ കൂടുതൽപേർ വിദേശയാത്ര ചെയ്യുന്ന രാജ്യത്തെ ഒമ്പതാമത്തെ വിമാനത്താവളമാണ് കണ്ണൂർ. വലുപ്പത്തിൽ കേരളത്തിലെ ഒന്നാമത്തേതും രാജ്യത്തെ അഞ്ചാമത്തേതും വിമാനത്താവളമായി കണ്ണൂരിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം തുടങ്ങിയത്. 4000 മീറ്റർ റൺവേയുള്ള വിമാനത്താവളമാണ് ആസൂത്രണം ചെയ്തത്. 4000 മീറ്റർ റൺവേ എന്ന ലക്ഷ്യത്തിനായി ഭൂമിയേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചത് വികസനത്തിന് വേഗം കൂട്ടും.
എന്നു വരും വിദേശ വിമാനങ്ങൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെക്കാൾ സംസ്ഥാന സർക്കാരിന് ഓഹരിയുള്ള പൊതുസ്വത്താണ് കണ്ണൂർ വിമാനത്താവളത്തിന്റേത്. അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടായിട്ടും കണ്ണൂരിലേക്കുള്ള വിദേശ വിമാന സർവീസിന് അനുമതി ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. കൊവിഡ് പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിലെ എല്ലാ വലിയ വിമാനങ്ങളും കണ്ണൂരിലിറങ്ങിയിരുന്നു. സംസ്ഥാന സർക്കാരും കിയാലും വിദേശ വിമാനക്കമ്പനികളുടെ സർവീസിന് അനുമതി തേടി നിരന്തരം കേന്ദ്ര വ്യോമയാനവകുപ്പിനെ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ല. പ്രവർത്തനം തുടങ്ങി ചെറിയ കാലത്തിനുള്ളിൽ ആഭ്യന്തര, രാജ്യാന്തര നിയമങ്ങളെല്ലാം പാലിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുഴുവൻ അനുമതിയും കിയാലിന് നേടാനായി. വിദേശ വിമാനക്കമ്പനികളുടെ സർവീസിനും അനുമതിയാവുന്നതോടെ കണ്ണൂർ വിമാനത്താവളം കേരളത്തിന്റെ പാസഞ്ചർ, കാർഗോ ഹബ്ബാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |